ആറന്മുളയില്‍ വീണ ജോര്‍ജ്, കോന്നിയില്‍ ആര്‍. സനല്‍ കുമാര്‍: തീരുമാനത്തിലുറച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

പത്തനംതിട്ട: ആറന്മുളയില്‍ വീണ ജോര്‍ജിനെയും കോന്നിയില്‍ ആര്‍. സനല്‍ കുമാറിനെയും സ്ഥാനാര്‍ഥികളാക്കുകയെന്ന തീരുമാനത്തില്‍ ഉറച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. വീണയെയും സനല്‍ കുമാറിനെയും സ്ഥാനാര്‍ഥികളാക്കുന്നതിനെതിരെ പ്രകടനങ്ങളും പോസ്റ്റര്‍ പതിക്കലുകളും നടന്നതിന്‍െറ പശ്ചാത്തലത്തില്‍ ശനിയാഴ്ച അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നിരുന്നു. തീരുമാനം പുന$പരിശോധിക്കേണ്ടതില്ളെന്നും പ്രകടനവും പോസ്റ്റര്‍ പതിക്കലും നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിക്കുകയായിരുന്നു. പ്രകടനം നടത്തിയവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതടക്കം നടപടികള്‍ കൈക്കൊള്ളും. പോസ്റ്റര്‍ പതിച്ചതിന് പിന്നില്‍ ആരെല്ലാമെന്ന് പാര്‍ട്ടി അന്വേഷിക്കും. നടപടികള്‍ സ്വീകരിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച ആറന്മുള, കോന്നി ഏരിയ കമ്മിറ്റികള്‍ അടിയന്തരമായി ചേരും. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമാണ് ജില്ലയില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ ഈ വിധം പ്രതിഷേധങ്ങള്‍ ഉയരുന്നത്. മുളയിലേ നുള്ളിയില്ളെങ്കില്‍ വലിയ ഭവിഷത്തുകള്‍ ഉണ്ടാകുമെന്ന് കണ്ടാണ് പാര്‍ട്ടി കര്‍ശന നടപടിക്കൊരുങ്ങുന്നത്. പരസ്യ പ്രതിഷേധവുമായി ഇറങ്ങിയവര്‍ക്കെതിരെ കൂട്ട നടപടി ഉണ്ടാകുന്നത് തെരഞ്ഞെടുപ്പില്‍ ഓമല്ലൂര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. സി.പി.എം ജില്ലാകമ്മിറ്റിയും സെക്രട്ടേറിയറ്റും നിരവധിതവണ യോഗം ചേര്‍ന്നാണ് ആറന്മുളയിലെ സ്ഥാനാര്‍ഥിയായി വീണ ജോര്‍ജിനെ തീരുമാനിച്ചത്. പാര്‍ട്ടിയിലെ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തി ആദ്യം രണ്ടുതവണ സംസ്ഥാന സമിതിയിലേക്ക് പട്ടിക നല്‍കിയിരുന്നുവെങ്കിലും രണ്ടും മടക്കി അയച്ചു. ഏറ്റവുമൊടുവില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. തോമസിന്‍െറ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിനെ നിര്‍ദേശിച്ചത്. സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരമാണ് വീണയെ നിര്‍ദേശിച്ചതെന്ന് പറയുന്നു. പട്ടികയിലുണ്ടായിരുന്നു അഞ്ച് സി.പി.എം നേതാക്കളെയും രണ്ട് സ്വതന്ത്രരെയും ഒഴിവാക്കിയാണ് പുതുമുഖം വീണ ജോര്‍ജിനെ അവതരിപ്പിച്ചത്. വീണ സ്ഥാനാര്‍ഥിയാകുന്നതില്‍ ജില്ലാ സെക്രട്ടേറിയറ്റ ് യോഗത്തില്‍ പങ്കെടുത്ത പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായി അറിയുന്നു. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരമാണ് വീണയുടെ പേര് നിര്‍ദേശിക്കുന്നത് എന്നതിനാല്‍ ആരും മറിച്ചൊന്നും പറഞ്ഞില്ല. നേരം പുലര്‍ന്നതോടെ പത്തനംതിട്ട മുഴുവന്‍ സി.പി.എം നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സേവ് സി.പി.എം എന്നപേരില്‍ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ സി.പി.എം ജില്ലാ കമ്മിറ്റി രാജിവെക്കണമെന്നാവശ്യവുമുണ്ടായി. വൈകുന്നേരം ഓമല്ലൂരില്‍ പാര്‍ട്ടിയിലെ 60 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നതോടെ ജില്ലാ നേതൃത്വം അമ്പരപ്പിലായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്‍െറ പട്ടികയിലെ പ്രമുഖനായിരുന്ന കര്‍ഷകസംഘം നേതാവ് ഓമല്ലൂര്‍ ശങ്കരനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. കെട്ടി ഇറക്കിയ വീണ ജോര്‍ജിനെ അംഗീകരിക്കില്ളെന്നും മുദ്രാവാക്യം വിളിച്ചു. സി.പി.എമ്മിന്‍െറ കൊടിയും വഹിച്ചാണ് പ്രകടനത്തില്‍ പ്രവര്‍ത്തകരത്തെിയത്. മുന്‍ ഗ്രാമപഞ്ചായത്തംഗം ശശിധരന്‍, ഓമല്ലൂര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് പ്രസന്നകുമാര്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായിരുന്നവര്‍, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന പ്രസന്നകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സി.പി.എം ജില്ലാ നേതൃത്വത്തിന്‍െറ കുടിലതന്ത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയം വഷളാക്കിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥാനാര്‍ഥി പട്ടിക പുന$പരിശോധിക്കുക, സഭാ സ്ഥാനാര്‍ഥികള്‍ വേണ്ട, ജില്ലാ കമ്മിറ്റിയുടെ ഗ്രൂപ്പിസം അവസാനിപ്പിക്കുക, വ്യക്തിവൈരാഗ്യത്തിന്‍െറ പേരില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക, ജില്ലയിലെ സി.പി.എം-കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകളാണ് പത്തനംതിട്ട ടൗണിലും പരിസരത്തുമായി പതിച്ചിരുന്നത്. ജില്ലാ കമ്മിറ്റി ആദ്യം തയാറാക്കിയ പട്ടികയില്‍ ഓമല്ലൂര്‍ ശങ്കരന്‍, കെ. അനന്തഗോപന്‍, കെ.സി. രാജഗോപാലന്‍, സക്കീര്‍ ഹുസൈന്‍, ബാബു കോയിക്കലത്തേ് എന്നീ സി.പി.എം നേതാക്കളും ഡോ.ജേക്കബ് ജോര്‍ജ്, ഡോ.എം.എസ്. സുനില്‍ എന്നിവരുമാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഈ പട്ടികയില്‍നിന്ന് ഒരാളെ കണ്ടത്തൊന്‍ സംസ്ഥാന സമിതി നിര്‍ദേശിച്ചെങ്കിലും ജില്ലാ സെക്രട്ടേറിയറ്റിന് അതു കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന സമിതി നേരിട്ട് ഇടപെട്ടത്. പത്തനംതിട്ട-കുമ്പഴ സ്വദേശിയായ വീണയുടെ ഭര്‍ത്താവ് കൂടിയായ ഡോ. ജോര്‍ജ് ജോസഫ് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയാണ്. പത്തനംതിട്ട നഗരസഭാ മുന്‍ കൗണ്‍സിലര്‍ റോസമ്മ കുര്യാക്കോസിന്‍െറയും അഡ്വ. കുര്യാക്കോസിന്‍െറയും മകളാണ് വീണ. കോന്നിയില്‍ ആര്‍. സനല്‍ കുമാറിന്‍െറ പേരുമാത്രമായി പട്ടിക നല്‍കുകയായിരുന്നു. പി.ജെ. അജയ കുമാര്‍, എം.എസ്. രാജേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി ജില്ലാ സെക്രട്ടേറിയറ്റ് പട്ടിക നല്‍കിയെങ്കിലും സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരം സനല്‍ കുമാറിന്‍െറ പേരുമാത്രമായി ചുരുക്കുകയായിരുന്നു. സനലിന്‍െറ സ്ഥാനാര്‍ഥിത്വത്തെ ചോദ്യംചെയ്ത് കോന്നിയിലും ചിലയിടങ്ങളില്‍ പാര്‍ട്ടിക്കാരുടേതായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിയാണ് കൈക്കൊള്ളുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.