അപ്പര്‍ കുട്ടനാട്ടില്‍ ക്വിന്‍റലുകണക്കിന് നെല്ല് കിളിര്‍ക്കുന്നു

തിരുവല്ല: അപ്പര്‍ കുട്ടനാടിലെ ആദ്യഘട്ടം കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ സംഭരണം കൃത്യമായി നടക്കാത്തതിനാല്‍ ക്വിന്‍റലുകണക്കിന് നെല്ല് കിളിര്‍ത്തുതുടങ്ങി. കഴിഞ്ഞ 14 ന് കൊയ്ത്ത് തുടങ്ങിയ 190 ഏക്കര്‍ പാടത്തെ നെല്ലാണ് സപ്ളേകോയുടെയും കൃഷിവകുപ്പിന്‍െറയും അനാസ്ഥയില്‍ നശിച്ചുപോകുന്നത്. അപ്രതീക്ഷിതമായുണ്ടായ വേനല്‍മഴ വെള്ളിടിയായതിന് പിന്നാലെയാണ് ലക്ഷങ്ങള്‍ മുടക്കി കൊയ്തെടുത്ത നെല്ല് വഴിയാധാരമാകുന്നത്. ഈര്‍പ്പം നിറഞ്ഞ പാടത്ത് കിടക്കുന്നതിനാലാണ് നെല്ല് കിളിര്‍ക്കാന്‍ തുടങ്ങിയത്. ആവശ്യത്തിനുള്ള കൊയ്ത്തുയന്ത്രങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് വളരെ വൈകിയാണ് കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. പ്രമുഖ അരി വ്യവസായികളെ നെല്ല് സംഭരണത്തിന് സപൈ്ളകോ ഏല്‍പിച്ചിരുന്നു. എന്നാല്‍, ആഴ്ചകളോടെ വയലില്‍ കിടക്കുന്ന നെല്ല് കിളിര്‍ത്ത കഴിഞ്ഞാല്‍ വില കുറച്ചെടുക്കാമെന്ന് പ്രതീക്ഷിച്ചാണ് കമ്പനി സംഭരണം താമസിപ്പിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ക്വിന്‍റലിന് 2150 എന്ന വ്യവസ്ഥയിലാണ് കമ്പനി നെല്ല് സംഭരണം ഏറ്റെടുത്തത്. വലിയ ലോറിയില്‍ നൂറോളം ലോഡ് കൊണ്ടുപോകേണ്ട സ്ഥാനത്ത് ഇതുവരെ ആകെ ഏഴ് ലോഡ് നെല്ല് മാത്രമാണ് പാടത്തുനിന്ന് നീക്കിയത്. നെല്ല് കിളിര്‍ക്കാന്‍ തുടങ്ങിയതോടെ ചുമട്ടുതൊഴിലാളികളും കൂലി കൂട്ടി ചോദിച്ചതായി കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ 1600 കര്‍ഷകരാണ് നെല്ല് നല്‍കുന്നതിന് സപൈ്ളകോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 1096 പേര്‍ പെരിങ്ങര പഞ്ചായത്തില്‍നിന്നാണ്. നിരണം-376, കടപ്ര-139, നെടുമ്പ്രം-53 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ രജിസ്ട്രേഷന്‍. ആദ്യഘട്ട കൊയ്ത്ത് പൂര്‍ത്തിയായിട്ടും കൃഷിവകുപ്പില്‍നിന്ന് അവഗണനമാത്രമാണെന്ന് കര്‍ഷകര്‍ പറയുന്നു. സംസ്ഥാന കാര്‍ഷിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസ് സ്വന്തമായി 25 കൊയ്ത്തുയന്ത്രങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിന്‍െറ നെല്ലറയില്‍ വിളവെടുക്കാന്‍ ഇതരസംസ്ഥാന യന്ത്രങ്ങളെ ആശ്രയിച്ചാണ് കൊയ്ത്ത് പൂര്‍ത്തിയാക്കിയത്. ഇത്തവണ ആറ് യന്ത്രങ്ങള്‍ മാത്രമാണ് കൊയ്ത്തിനിറക്കിയത്. ഇതരസംസ്ഥാന ലോബിയും ഉദ്യോഗസ്ഥരും തമ്മിലെ ഒത്തുകളിയുടെ ഭാഗമാണ് വിളവെടുപ്പ് സമയത്തും യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ കൃഷി ഓഫിസറെയായിരുന്നു കഴിഞ്ഞ മൂന്നുവര്‍ഷവും പാഡി ഓഫിസറായി നിയമിച്ചിരുന്നത്. എന്നാല്‍, ഇക്കൊല്ലം സപൈ്ളകോയിലെ ഒരു ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.