കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പഞ്ചായത്ത് ഓഫിസില്‍

വടശേരിക്കര: പഞ്ചായത്ത് ഭരണസമിതിയിലെ തമ്മിലടി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ഒത്തുതീര്‍പ്പ് ഫോര്‍മുല. പെരുനാട് കേന്ദ്രമാക്കി പുതുതായി അനുവദിച്ച കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് തങ്ങളുടെ വാര്‍ഡില്‍ വേണമെന്ന ആവശ്യവുമായി ചില വാര്‍ഡ് മെംബര്‍മാരും ഭരണകക്ഷി അംഗങ്ങളും ചേരിതിരിഞ്ഞ് പോരടിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് സെക്ഷന്‍ ഓഫിസ് പഞ്ചായത്ത് ഓഫിസില്‍ സ്ഥാപിക്കാന്‍ ധാരണ ഉണ്ടാക്കിയത്. 37വര്‍ഷത്തിനുശേഷം ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസ് ഭരണസമിതിക്കുള്ളില്‍ തുടക്കത്തിലേ ഉണ്ടായ കല്ലുകടി ഒഴിവാക്കാനും നിയമസഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും യു.ഡി.എഫുകാരെ ഒന്നിച്ചു നിര്‍ത്താനുമുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് സ്ഥലപരിമിതി മൂലം ഞെരുങ്ങുന്ന പഞ്ചായത്ത് ഓഫിസില്‍തന്നെ സെക്ഷന്‍ ഓഫിസ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. വിസ്തൃതമായ വടശേരിക്കര സെക്ഷനെ വിഭജിച്ചാണ് പെരുനാട്ടില്‍ പുതിയ സെക്ഷന്‍ കെ.എസ്.ഇ.ബി സ്ഥാപിക്കുന്നത്. സെക്ഷന്‍ അനുവദിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ സെക്ഷന്‍ ആസ്ഥാനം ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ പോരു തുടങ്ങിയിരുന്നു. പെരുനാട് മാര്‍ക്കറ്റിനു സമീപം സൗജന്യമായി കെട്ടിടം വിട്ടുകൊടുക്കാന്‍ തയാറാണെന്ന് വാര്‍ഡ് മെംബറും വ്യാപാരി വ്യവസായികളും കുടുംബശ്രീയും അറിയിച്ചിരുന്നു. എന്നാല്‍, ഓഫിസ് പെരുനാട് മടത്തുംമൂഴിയിലെ ഇടത്താവളത്തില്‍ വേണമെന്ന് വേറോരു വിഭാഗവും ആവശ്യപ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ പെരുനാട് രണ്ടാം വാര്‍ഡ് മെംബറിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും വാര്‍ഡില്‍ ഹര്‍ത്താലുമൊക്കെ ആചരിച്ചിരുന്നു. മാര്‍ച്ചില്‍ ഭരണകക്ഷി അനുഭാവികളും പ്രതിപക്ഷ കക്ഷിയായ സി.പി.എം അംഗങ്ങളും സജീവമായി പങ്കെടുത്തതോടെയാണ് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായത്. നിലവില്‍ പഞ്ചായത്ത് ഓഫിസിന്‍െറ താഴേ നിലയിലുള്ള ഓവര്‍സിയര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറിയും അതിനോടു ചേര്‍ന്നുള്ള രണ്ടു മുറികളിലുമായിട്ടായിരിക്കും പുതിയ സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുക. ഇതിനായി ഇവിടെനിന്ന് ചില പഞ്ചായത്ത് ജീവനക്കാരെ കുടിയൊഴിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഭാവിയില്‍ പെരുനാട് മാര്‍ക്കറ്റിനു സമീപം പഞ്ചായത്ത് വിട്ടുകൊടുത്ത ഭൂമിയില്‍ കെട്ടിടം പണിയുമെന്നും ഇതു താല്‍ക്കാലിക ഓഫിസായിരിക്കുമെന്നുമാണ് പഞ്ചായത്തിന്‍െറ വിശദീകരണം. എന്നാല്‍, ഓഫിസ് മടത്തുംമൂഴിയില്‍ സ്ഥാപിക്കാനുള്ള രഹസ്യനീക്കത്തിന്‍െറ ഭാഗമായാണ് സ്ഥലപരിമിതി കുറഞ്ഞ പഞ്ചായത്ത് ഓഫിസില്‍ സെക്ഷന്‍ ഓഫിസ് സ്ഥാപിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.