റാന്നിയിലെ റബര്‍ പാര്‍ക്ക് പദ്ധതി പുനരാരംഭിക്കും –രാജു എബ്രഹാം എം.എല്‍.എ

പത്തനംതിട്ട: റാന്നിയിലെ റബര്‍ പാര്‍ക്ക് പദ്ധതി പുനരാരംഭിക്കുമെന്ന് രാജു എബ്രഹാം എം.എല്‍.എ. പ്രസ് ക്ളബ് സംഘടിപ്പിച്ച എം.എല്‍.എക്കൊപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാരിസണില്‍നിന്ന് പിടിച്ചെടുക്കുന്ന 500 ഏക്കര്‍ ഭൂമിയില്‍ പാര്‍ക്ക് തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നിലനിന്നതിനാല്‍ പദ്ധതി നടപ്പാക്കാനായില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്ത് ഇതിനുള്ള പ്രപ്പോസല്‍ നല്‍കിയെങ്കിലും അപ്പോഴേക്കും സര്‍ക്കാറിന്‍െറ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇത് പരിഗണിച്ചില്ല. എന്നാല്‍, പുതിയ സര്‍ക്കാര്‍ ഇത് യാഥാര്‍ഥ്യമാക്കാനുള്ള നീക്കം ശക്തമാക്കി. കിന്‍ഫ്രയുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി. ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നില്‍നിന്ന് പ്രവര്‍ത്തിക്കും. മാറിമാറിവന്ന പല കേന്ദ്ര സര്‍ക്കാറുകള്‍ക്ക് മുന്നിലും ക്രിയാത്മക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയില്‍ അംഗമായ കാലത്താണ് പമ്പാ ആക്ഷന്‍ പ്ളാന്‍ നടപ്പാക്കിയത്. ഗവിയെ ലോകമറിയുന്ന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതില്‍ പങ്കുവഹിച്ചു. ഇനി പെരുന്തേനരുവിയും മണിയാറും വികസിപ്പിക്കണം. ഇതിനുള്ള പദ്ധതികള്‍ സമര്‍പ്പിച്ചു. നാലുകോടിയുടെ പദ്ധതിയാണ് പെരുന്തേനരുവിക്ക് സമര്‍പ്പിച്ചത്. മണിയാറില്‍ മലമ്പുഴ മോഡല്‍ വികസനമാണ് നടപ്പാക്കുന്നത്. കൊടിയേരി ടൂറിസം മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 50 ലക്ഷം ഇപ്പോഴുണ്ട്. കൂടാതെ, എട്ടുകോടിയുടെ പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞു. ട്രെക്കിങ്ങും ബോട്ടിങ്ങും നടപ്പാക്കി പനങ്കുടന്തരുവിയും വികസിപ്പിക്കും. പുനലൂര്‍-മൂവാറ്റുപുഴ റോഡ് പൂര്‍ത്തീകരിക്കുന്നതിന് മുന്‍കൈയടുക്കും. നിയമസഭയില്‍ ഇത് ഉന്നയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പ്രീ ക്വാളിഫിക്കേഷന്‍ ആയിട്ടുണ്ട്. മണ്ഡലത്തില്‍ ഇതുവരെ 116 കി.മീ. ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡുകള്‍ ആയിക്കഴിഞ്ഞു. ബാക്കി പരമാവധി റോഡുകള്‍ ആ രീതിയില്‍ നവീകരിക്കും. മറ്റൊരു പ്രധാന പദ്ധതിയാണ് സിവില്‍ സര്‍വിസ് അക്കാദമി. ഇതിനോട് പല പ്രമുഖരും സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. റാന്നി മിനി സിവില്‍ സ്റ്റേഷന്‍ ജൂലൈയില്‍ ഉദ്ഘാടനം ചെയ്യുമെന്നും രണ്ടാംഘട്ടം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.