അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഇരുനില കെട്ടിടം മാസങ്ങളായി പൂട്ടിക്കിടക്കുന്നു

അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലസൗകര്യ പരിമിതി പ്രശ്നമായിരിക്കുമ്പോഴും ഇവിടുത്തെ ഇരുനില കെട്ടിടം മാസങ്ങളായി പൂട്ടിക്കിടക്കുന്നു. വി.വി. രാഘവന്‍, ജെ. ചിത്തരഞ്ജന്‍ എന്നിവരുടെ എം.പി ഫണ്ടുപയോഗിച്ച് നിര്‍മിച്ച ബ്ളോക്കിന്‍െറ മുകളില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് മൂന്നുമാസത്തിലേറെയായി അനാഥമായി കിടക്കുന്നത്. കുട്ടികളുടെ പ്രത്യേക വാര്‍ഡും റെസിഡന്‍സ് മെഡിക്കല്‍ ഓഫിസര്‍ക്ക് ക്വാര്‍ട്ടേഴ്സും അടങ്ങുന്ന കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഫെബ്രുവരി ഒടുവില്‍ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ അസാന്നിധ്യത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. എം.പി ഫണ്ടുപയോഗിച്ച് നിര്‍മിച്ച താഴത്തെ നില അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. രണ്ടാംനിലയില്‍ കെട്ടിടം നിര്‍മിക്കാന്‍ താഴത്തെനില ആശുപത്രിയുടെ പ്രധാന സമുച്ചയത്തിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുവര്‍ഷം മുമ്പ്് ഒഴിഞ്ഞതാണ്. രണ്ടുനിലയിലും കട്ടിലുകളും കിടക്കകളും മറ്റും സജ്ജീകരിച്ചിട്ടില്ല. ആശുപത്രി കവാടത്തിന്‍െറ ഇടതുവശത്തെ പേവാര്‍ഡിന്‍െറ അഞ്ച് മുറികളിലാണ് സൂപ്രണ്ട്, ലേ സെക്രട്ടറി, പി.ആര്‍.ഒ, ഭരണവിഭാഗം, ആരോഗ്യവിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയും ഇവിടെ തന്നെയാണ്. ഇടുങ്ങിയ വരാന്തയില്‍ നിന്നും തറയിലിരുന്നുമാണ് രോഗികള്‍ പരിശോധനക്കായി ഊഴം കാക്കുന്നത്. ഒ.പി വിഭാഗത്തില്‍ വരാന്തക്ക് ഇരുവശവും പരിശോധന മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത് കാരണം സഞ്ചാരമാര്‍ഗമായ വരാന്തയില്‍ രോഗികളുടെ നിര കാരണം മാര്‍ഗതടസ്സമുണ്ടാകുന്നു. ഫാര്‍മസിയും ഇവിടെയാണ്. ഇത്രയും ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് പണി പൂര്‍ത്തിയാക്കിയ കെട്ടിടം തുറക്കാതെ അധികൃതരും ജനപ്രതിനിധികളും അനാസ്ഥ കാട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.