തേപ്പുപാറ പാലംപണിക്കു നടപടി

അടൂര്‍: ഏഴംകുളം, ഏനാദിമംഗലം, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേപ്പുപാറ പാലം പുതുക്കിപ്പണിയാന്‍ നടപടിയാകുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി അധികാരമേറ്റപ്പോള്‍തന്നെ പ്രസിഡന്‍റ് വിജു രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ തേപ്പുപാറ പാലം പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് പൊതുമരാമത്ത് (റോഡ്സ് വിഭാഗം) ചീഫ് എന്‍ജിനീയറുടെ ഓഫിസിലേക്ക് പരാതി അയച്ചുകൊടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. പിന്നീട് എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റയുടന്‍ മന്ത്രി ജി. സുധാകരന് വിജു രാധാകൃഷ്ണന്‍ നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ സത്വരനടപടി സ്വീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ട അധികൃതര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് (റോഡ്സ് ഡിവിഷന്‍) അടൂര്‍ അസി. എക്സി. എന്‍ജിനീയര്‍ എസ്. റസീന, എ.ഇ. മുരുകേശ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അപ്രോച്ച് റോഡിന് വീതി കൂട്ടി പുതിയ പാലം പണിയാനും ഓട നിര്‍മിക്കാനുമായി ഏഴു കോടിയുടെ ചെലവു പ്രതീക്ഷിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജു രാധാകൃഷ്ണന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. വര്‍ഷങ്ങളായി അപകടാവസ്ഥയിലായ പാലം പ്ളാന്‍േറഷന്‍മുക്ക്-തേപ്പുപാറ-കൂടല്‍ പാതയുടെയും തേപ്പുപാറ-പൂതങ്കര-പത്തനാപുരം പാതയുടെയും സംഗമസ്ഥാനത്താണ്. കൊടുമണ്‍, ചന്ദനപ്പള്ളി റബര്‍ പ്ളാന്‍േറഷന്‍ വനംവകുപ്പിന്‍െറ അധീനതയിലായിരുന്നപ്പോള്‍ നിര്‍മിച്ച പാലത്തിന് 50 വര്‍ഷം പഴക്കമുണ്ട്. ഒരു ബസ് പോകാനുള്ള വീതിയേ പാലത്തിനുള്ളു. കൈവരികളും കോണ്‍ക്രീറ്റിന്‍െറ അടിഭാഗവും സംരക്ഷണഭിത്തിയും തകര്‍ന്ന നിലയിലാണ്. പാലം താങ്ങിനിര്‍ത്തുന്ന ഭിത്തികളുടെ അടിഭാഗം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഏതുസമയവും തകര്‍ന്നുവീഴാവുന്ന നിലയിലുള്ള പാലത്തിന്‍െറ സ്ഥിതിയെപ്പറ്റി വര്‍ഷങ്ങള്‍ക്കു മുമ്പേ മുന്‍ വ്യവസായ മന്ത്രി കെ.ആര്‍. ഗൗരിയമ്മയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍ എം.എല്‍.എമാരും ജനപ്രതിനിധികളും കണ്ടു ബോധ്യപ്പെട്ടതാണ്. നിരവധി പരാതികള്‍ നാട്ടുകാര്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തുകാര്‍ക്ക് കടമാന്‍കുഴി, പൂതങ്കര, കലഞ്ഞൂര്‍, പത്തനാപുരം, കൊടുമണ്‍, ചന്ദനപ്പള്ളി, കൂടല്‍, ഒറ്റത്തേക്ക് എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.