പന്തളം വലിയപാലത്തിന്‍െറ കൈവരികള്‍ അപകടത്തില്‍

പന്തളം: സ്വകാര്യ ടെലകോം കമ്പനിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ ഇടാന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നത് പന്തളം വലിയപാലത്തിന്‍െറ കൈവരികളെ അപകടത്തിലാക്കുന്നു. നിര്‍മാണത്തിലെ അപാകതമൂലം പാലത്തിന്‍െറ കൈവരികളും തൂണുകളും പൊട്ടിത്തകര്‍ന്ന സ്ഥിതിയിലാണ്. സ്വകാര്യ വ്യക്തികളുടെ പരസ്യബോര്‍ഡുകളും വാട്ടര്‍ അതോറിറ്റിയുടെ വിതരണ കുഴലുകളും പാലത്തിന്‍െറ കൈവരികള്‍ക്ക് ഇപ്പോള്‍ത്തന്നെ കോട്ടം വരുത്തിയിട്ടുണ്ട്. ഇത്തരം അപകടാവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഫോര്‍ ജി, സെവന്‍ ജി കേബ്ളുകള്‍ ഇടുന്നതിനായി 30 കിലോ വീതമുള്ള 21 പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഇത് പാലത്തിന്‍െറ ബലക്ഷയത്തിന് കാരണമാകും. കുഴലുകളും കേബ്ളും ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ 1000 കിലോകൂടി പാലം വഹിക്കേണ്ടിവരും. ഇപ്പോള്‍ത്തന്നെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനത്തിന്‍െറ അളവ് കൂടിയിട്ടുണ്ട്. പാലത്തിന്‍െറ നടുവില്‍ കുഴികളും രൂപപ്പെട്ടുതുടങ്ങി. പാലത്തിന്‍െറ വശങ്ങളിലെ ഭാരം കൂടുന്നതനുസരിച്ച് ബലക്ഷയവും വര്‍ധിക്കുകയാണ്. ആറ്റിലെ മണ്ണിന്‍െറ അളവ് കുറയുന്നതിനാല്‍ പാലത്തിന്‍െറ തൂണുകള്‍ ബലക്ഷയത്തിലാണ്. വെള്ളപ്പൊക്കത്തില്‍ ഒഴുകിവരുന്ന തടികള്‍ വന്നിടിച്ച് തൂണുകള്‍ക്ക് ബലക്ഷയം വന്നിട്ടുണ്ട്. ഇതിനിടെ പാലത്തിന്‍െറ വടക്കുവശത്ത് അപ്രോച്ച് റോഡിന്‍െറ വശങ്ങളിലെ പാറക്കെട്ടുകള്‍ പുറത്തേക്ക് തള്ളിത്തുടങ്ങിയതായും പറയുന്നു. അധികാരികളും വിദഗ്ധരും പരിശോധനകള്‍ നടത്തിയിട്ട് നാളുകള്‍ ഏറെയായെന്ന് ആക്ഷേപമുണ്ട്. നിര്‍മാണ പ്രവര്‍ത്തനകള്‍ കെ.എസ്.ടി.പി നടത്തുന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പിന്‍െറ ഇടപെടലാണ് ഉടന്‍ ഉണ്ടാകേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.