ഓടപണി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടായി

പത്തനംതിട്ട: നഗരത്തിലെ ഓടപണി തുടങ്ങിയതോടെ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരാഴ്ചയെടുക്കും. അതുവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ യാത്രക്കാരും വലഞ്ഞിരിക്കുകയാണ്. ടെലിഫോണ്‍ ഭവന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുവരെയുള്ള റോഡിലും മസ്ജിദ് ജങ്ഷനിലും ഓട നിര്‍മാണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ സെന്‍റ്പീറ്റേഴ്സ് ജങ്ഷനില്‍നിന്ന് റിങ്റോഡ് വഴിയാണ് പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചേരുന്നത്. സെന്‍റ്പീറ്റേഴ്സ് ജങ്ഷനില്‍നിന്ന് അബാന്‍ ജങ്ഷന്‍വരെ റോഡില്‍ ബസുകള്‍ കടത്തിവിടുന്നില്ല. ഇതുവഴി ചെറിയവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പന്തളം, കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസുകള്‍ അബാന്‍ ജങ്ഷനിലത്തെി സെന്‍ട്രല്‍ ജങ്ഷന്‍, പോസ്റ്റ്ഓഫിസ് റോഡുവഴിയാണ് തിരിച്ചു പോകുന്നത്. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ടൗണിലത്തെുന്നവരുടെ എണ്ണവും കുറഞ്ഞു. ഇത് നഗരത്തിലെ വ്യാപാരികളെയും ബാധിച്ചു. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് യാത്രക്കാര്‍ ഓട്ടോ വിളിച്ചാണ് സെന്‍ട്രല്‍ ജങ്ഷന്‍, കലക്ടറേറ്റ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എത്തുന്നത്. ഓടയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ റോഡില്‍ വെള്ളം കെട്ടിനിന്നുള്ള മാലിന്യപ്രശ്നത്തിന് പരിഹാരമാകും. മിനിസിവില്‍ സ്റ്റേഷന്‍പടി മുതല്‍ 80 മീറ്റര്‍ ദൂരത്തില്‍ അബാന്‍ ജങ്ഷന്‍വരെയുള്ള ഭാഗത്ത് റോഡിന്‍െറ ഒരുവശത്ത് പൂട്ടുകട്ട പാകുന്ന ജോലികളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിട്ടുണ്ട്. നടപ്പാതയായി ഉപയോഗിക്കാനാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ഈസ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനായി വ്യാപാരികളും പൊതുജനങ്ങളും ഉപയോഗിക്കാനും തുടങ്ങി. അനധികൃത പാര്‍ക്കിങ്ങും ഇവിടെ വര്‍ധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.