പന്തളം: കലക്ടര്‍ കണ്ണുരുട്ടി, കെ.എസ്.ഇ.ബി എസ്റ്റിമേറ്റ് പകുതിയായി കുറഞ്ഞു. കുറുന്തോട്ടയം പാലം നിര്‍മാണത്തിന് തടസ്സമായ കെ.എസ്.ഇ.ബിവക ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ തയാറാക്കിയ എസ്റ്റിമേറ്റ് തുകയിലാണ് നേര്‍പകുതി കുറവുവന്നത്. പാലത്തിന് ഇരുവശവുമായി നില്‍ക്കുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കാന്‍ പന്തളം കെ.എസ്.ഇ.ബി തയാറാക്കിയത് 9.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ്. എസ്റ്റിമേറ്റ് തുക കണ്ട പൊതുമരാമത്ത് ജീവനക്കാര്‍ മൂക്കത്ത് വിരല്‍വെച്ചു. ഇത്രയും ഭീമമായ തുക ആര് കെ.എസ്.ഇ.ബിയില്‍ അടക്കുമെന്ന തര്‍ക്കം ഉടലെടുത്തതോടെ ട്രാന്‍സ്ഫോര്‍മര്‍ നിലനിര്‍ത്തി പാലം നിര്‍മിക്കാന്‍ ധാരണയായി. പാലത്തിന് വടക്കുവശം എം.സി റോഡരികില്‍ നില്‍ക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ നീക്കാതെ പൈലിങ് ആരംഭിക്കാന്‍ കഴിയില്ളെന്ന നിലപാടാണ് കരാറുകാരന്‍ സ്വീകരിച്ചത്. പാലം പൊളിക്കുന്നതിന് മുമ്പ് കലക്ടര്‍ ജൂണ്‍ അവസാനത്തോടെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഒരു ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് തയാറാക്കിയ എസ്റ്റിമേറ്റാണ് നേര്‍ പകുതിയായി കുറഞ്ഞത്. 9.5 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റ് തയാറാക്കിയ കെ.എസ്.ഇ.ബി ഇപ്പോള്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ രണ്ടരലക്ഷം രൂപയാക്കി. ഈ തുക പി.ഡ.ബ്ള്യു.ഡി അടക്കണമെന്നാണ് കെ.എസ്.ഇ.ബി നിര്‍ദേശം. ഒരു ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ തയാറാക്കിയ എസ്റ്റിമേറ്റ് തുകയും കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. പഴയ ട്രാന്‍സ്ഫോര്‍മര്‍ തന്നെയാണ് സ്ഥാപിക്കുന്നത്. പഴയ പോസ്റ്റുകള്‍ അതേപോലെ ഉപയോഗിക്കാന്‍ കഴിയുമെങ്കിലും ഇത് ഉപയോഗിക്കാറില്ല. പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചാലും ഇത്രയും തുക വരില്ളെന്നാണ് വിമര്‍ശം. കരാറുകാരും പന്തളത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണ ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.