കോന്നിയില്‍ ഗതാഗതതടസ്സം ദുരിതമാകുന്നു

കോന്നി: കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് സര്‍വിസുകള്‍ ഗതാഗത ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നത് കോന്നിയില്‍ അടിക്കടി ഗതാഗത തടസ്സത്തിനിടയാക്കുന്നു. ഇതുമൂലം യാത്രക്കാര്‍ ബുദ്ധിമുട്ടിലാവുകയാണ്. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കോന്നിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപറേറ്റിങ് സെന്‍റര്‍ ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി, പത്തനംതിട്ട, റാന്നി, കുമളി, തിരുവനന്തപുരം, പുനലൂര്‍, തെങ്കാശി, ആലപ്പുഴ, എറണാകുളം, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, ഗുരുവായൂര്‍ ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോ വഴിയാണ് കടന്നുപോകുന്നത്. എന്നാല്‍, ഈ ബസുകളില്‍ മിക്കതും കോന്നി ഡിപ്പോയില്‍ കയറി യാത്രക്കാരെ കയറ്റിയിറക്കാതെ ഡിപ്പോക്ക് മുന്നിലെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നടുക്കാണ് നിര്‍ത്തുന്നത്. ഇത് ഒഴിവാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും താലൂക്ക് വികസന സമിതിയും നിരവധിതവണ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ദീര്‍ഘദൂര സര്‍വിസുകള്‍ നിര്‍ബന്ധമായും കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് ഉള്ളില്‍ കയറി യാത്രക്കാരെ കയറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോന്നി ഡിപ്പോയിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുടക്കത്തില്‍ ഇത് വിജയകരമായിരുന്നെങ്കിലും കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ വീണ്ടും പഴയപടിതന്നെയായി. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റശേഷം പത്തനംതിട്ടയില്‍ നിന്ന് പുനലൂര്‍ ഭാഗത്തേക്കുള്ള എല്ലാ ബസുകളും ഹോട്ടല്‍ സൂര്യയുടെ മുന്‍വശം നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്നും പുനലൂര്‍ ഭാഗത്തുനിന്ന് പത്തനംതിട്ട ഭാഗത്തേക്കുവരുന്ന ബസുകള്‍ കോന്നി പി.സി തിയറ്ററിന് സമീപം നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ തീരുമാനവും അട്ടിമറിക്കപ്പെട്ടു. ഇപ്പോഴും സ്വകാര്യ ബസുകള്‍ കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ മുന്‍വശത്ത് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് പലപ്പോഴും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ടെങ്കിലും കണ്ടില്ളെന്ന് നടിക്കുകയാണ് അധികാരികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.