നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കല്‍: മണ്ണ് തിരിച്ചെടുക്കുന്നത് ഹൈകോടതി തടഞ്ഞു

പത്തനംതിട്ട: കുമ്പഴയില്‍ അനധികൃതമായി നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കിത്തുടങ്ങിയപ്പോള്‍ ഹൈകോടതിയില്‍നിന്ന് സ്റ്റേ ഓര്‍ഡര്‍. ഇതേതുടര്‍ന്ന് മണ്ണെടുപ്പ് നിര്‍ത്തിവെച്ച് റവന്യൂ അധികൃതര്‍ മടങ്ങി. മണ്ണെടുപ്പിനെതിരെ പരസ്യപ്രതിഷേധവുമായി സി.പി.എം നേതാക്കളും രംഗത്തുവന്നു. കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം 2008 അനുസരിച്ചാണ് അടൂര്‍ ആര്‍.ഡി.ഒ ആര്‍. രഘുവിന്‍െറ ഉത്തരവിനെ തുടര്‍ന്ന് കുമ്പഴയിലെ സര്‍വേ നമ്പര്‍ 60/1ല്‍പെട്ട നിലത്തിലെ മണ്ണെടുപ്പ് തിങ്കളാഴ്ച രാവിലെ ആരംഭിച്ചത്. കുമ്പഴ-മലയാലപ്പുഴ റോഡില്‍ കുമ്പഴ മാര്‍ക്കറ്റിന് സമീപത്തെ കുമ്പഴ പ്രഭാതില്‍ ഷീല രവിയുടെ വയലാണ് നികത്തിയത്. 22 സെന്‍റ് നിലത്തില്‍ അഞ്ച് സെന്‍േറാളം പൂര്‍ണമായും നികത്തിയിരുന്നു. ഇവിടെനിന്ന് 20 ലോഡ് മണ്ണ് നീക്കികഴിഞ്ഞപ്പോഴാണ് ഗവ. പ്ളീഡറുടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ അടൂര്‍ ആര്‍.ഡി.ഒ നിര്‍ദേശം നല്‍കിയത്. ഷീലയുടെ മകന്‍ രോഹിത് രവിയാണ് കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങിയത്. ഇനിയും 100ല്‍ അധികം ലോഡ് മണ്ണ് ഇവിടെ നീക്കം ചെയ്യാനുണ്ടെന്ന് പത്തനംതിട്ട വില്ളേജ് ഓഫിസര്‍ പറഞ്ഞു. എടുത്ത മണ്ണ് പത്തനംതിട്ട വെട്ടിപ്പുറത്തെ സുബല പാര്‍ക്കില്‍ നിക്ഷേപിക്കുകയായിരുന്നു. മണ്ണെടുക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സി.പി.എമ്മിന്‍െറ കുമ്പഴ ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും പ്രതിഷേധിച്ചു. ഒരു വ്യക്തിയുടെ മാത്രം സ്ഥലത്തുനിന്ന് മണ്ണെടുക്കരുതെന്നും നികത്തിയ മറ്റ് സ്ഥലങ്ങളിലെ മണ്ണും നീക്കം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ക്ക് ലഭിച്ച ഉത്തരവ് പ്രകാരമാണ് മണ്ണെടുക്കുന്നതെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം പത്തനംതിട്ട വില്ളേജില്‍ വിവിധ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട 27.13 ആര്‍ നിലത്തെ മണ്ണുമാറ്റി പൂര്‍വ സ്ഥിതിയിലാക്കാനും ഉത്തരവുണ്ട്. ഇതില്‍ കൊടുന്തറ പ്രദേശത്തെ വയലിലെ മണ്ണും നീക്കംചെയ്യുന്നുണ്ട്. ഇത് ചൊവ്വാഴ്ച നടക്കും. കൊടുന്തറയില്‍ വന്‍ തോതിലാണ് വയല്‍ നികത്തിയിട്ടുള്ളത്. നിലംനികത്തിയത് സംബന്ധിച്ച് കലക്ടര്‍ വിളിച്ച ഹിയറിങ്ങില്‍ സ്ഥലം ഉടമകള്‍ പങ്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശപ്രകാരം ആര്‍.ഡി.ഒ ഉത്തരവിറക്കിയത്. മണ്ണ് നീക്കംചെയ്യുന്നതിന് ചെലവാക്കുന്ന തുക സ്ഥലം ഉടമകളില്‍നിന്ന് ഈടാക്കാനാണ് നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.