പത്തനംതിട്ട: സാധാരണക്കാര്‍ അറിയാതെപോകുന്ന നിയമത്തിന്‍െറ സാങ്കേതിക വശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി തയാറെടുക്കുന്നു. എല്ലാ വ്യാഴാഴ്ചയും ജില്ലാ കോടതിയില്‍ നടക്കുന്ന ലീഗല്‍ അദാലത്തിലൂടെ ജനങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാകും. നിലവില്‍ കോടതിയിലുള്ള കേസിന് പുറമേ ഏതു തരം പരാതിയും ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് നല്‍കാം. ഒരു ജുഡീഷ്യല്‍ ഓഫിസറും സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനും അടങ്ങുന്ന ബെഞ്ച് പരാതി പരിശോധിച്ച് തീരുമാനം എടുക്കും. ഇങ്ങനെ എടുക്കുന്ന തീരുമാനത്തിന് ഒരു കോടതിയിലും അപ്പീല്‍ ഇല്ല. നിലവില്‍ ദേശീയ ലീഗല്‍ സര്‍വിസ് അതോറിറ്റി എല്ലാമാസവും രണ്ടാംശനിയാഴ്ച താലൂക്ക് ആസ്ഥാനങ്ങളില്‍ ലീഗല്‍ അദാലത്ത് നടത്തുന്നുണ്ട്. ഇത് ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തില്‍ അധിഷ്ഠിതമായിരിക്കും. ആഗസ്റ്റ് 13ന് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട അദാലത്ത് നടക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ക്രിമിനല്‍, പെറ്റി ക്കേസുകളാണ് പരിഗണിക്കുക. നവംബറില്‍ പൊതുവായ കേസുകളും പരിഗണിക്കും. നാഷനല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റി സ്കീം 2015പ്രകാരം ഏഴു പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമവും മനുഷ്യക്കടത്തും അസംഘടിത മേഖലയിലെ തൊഴിലാളികളോടുള്ള ചൂഷണം, ശിശുസൗഹൃദ-സംരക്ഷണ പരിപാടികള്‍, മാനസിക ദൗര്‍ബല്യമുള്ളവര്‍ക്ക് നിയമപരിരക്ഷ, ദാരിദ്ര്യ നിര്‍മാര്‍ജനം, ആദിവാസി സംരക്ഷണം, ലഹരിമരുന്നിന് അടിമകളായവരുടെ പുനരധിവാസം എന്നീ സാമൂഹിക വിഷയങ്ങളാണ് പദ്ധതിയിലുള്ളത്. ജില്ലയിലെ ആദിവാസി സമൂഹത്തിനുവേണ്ടി ലീഗല്‍ സര്‍വിസ് അതോറിറ്റി പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ടെന്ന് സെക്രട്ടറി കൂടിയായ സബ് ജഡ്ജ് ആര്‍. ജയകൃഷ്ണന്‍ പറഞ്ഞു. അതോറിറ്റിയെ സഹായിക്കാന്‍ 120 അഭിഭാഷകരുടെ ഒരു പാനല്‍ തയാറാക്കിയിട്ടുണ്ട്. പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ എയ്ഡ് ക്ളിനിക്കിലും ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. ഇവിടെവെച്ച് പരാതിക്കാരെ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിടുന്നത് പാനലിലുള്ള അഭിഭാഷകനെയാണ്. ഇവിടെ തീരുമാനമായില്ളെങ്കില്‍ അദാലത്തിലേക്ക് വിടും. തീരുമാനം ആയാലും അന്തിമവിധി വരുന്നതിന് ഒരു ലീഗല്‍ ഓഫിസര്‍ ഒപ്പിടണമെന്നുള്ളതിനാല്‍ അതും അദാലത്തില്‍ പാസാക്കും. ഉപഭോക്തൃ സംബന്ധമായ പരാതികള്‍ക്കും ഇനി അദാലത്തുണ്ടാകുമെന്ന് സബ് ജഡ്ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.