ആറന്മുള വള്ളംകളിയുടെ ശൈലിയും വള്ളങ്ങളുടെ നീളവും ചര്‍ച്ചയാകുന്നു

പത്തനംതിട്ട: ആറന്മുള വള്ളംകളിയുടെ പുതിയ ശൈലിയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാ സംഘം. എ-ബി ബാച്ചുകളിലായി നതോന്നതയുടെ താളത്തിനൊത്ത് തുഴഞ്ഞ് ഏറ്റവും കുറച്ചു സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്ന ഗ്രൂപ്പിനെയാണ് കഴിഞ്ഞ വര്‍ഷം ഫൈനലില്‍ പരിഗണിച്ചിരുന്നത്. ഫൈനലില്‍ പള്ളിയോടങ്ങളുടെ വേഗം തന്നെയാകും പരിഗണിക്കുക. മുന്‍ വര്‍ഷങ്ങളില്‍ ഹീറ്റ്സ് മത്സരങ്ങള്‍ നടക്കുമ്പോള്‍ കൂട്ടവള്ളങ്ങളില്‍ ഏതെങ്കിലും പിന്‍വലിഞ്ഞാല്‍ ആ ഗ്രൂപ്പിനെ മുഴുവന്‍ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഇതിന് ഇത്തവണ പ്രതിവിധിയുണ്ടാകുമെന്നാണ് കരുതുന്നത്. കൂട്ടുവള്ളങ്ങളില്‍ ഏതെങ്കിലുമൊന്ന് പിന്നിലായാല്‍ ബാക്കി വള്ളങ്ങള്‍ താളത്തിനൊത്ത് തുഴഞ്ഞ് കുറഞ്ഞസമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുകയാണെങ്കില്‍ ആ ഗ്രൂപ്പിന് ഫൈനലില്‍ അവസരം ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, നാലു വള്ളങ്ങളുള്ള ഒരു ഗ്രൂപ്പില്‍ ഒന്നിലധികം വള്ളങ്ങള്‍ ഇത്തരത്തില്‍ പിന്നിലായാലുള്ള സ്ഥിതിയെപ്പറ്റി ഒന്നും പറയുന്നില്ല. ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന ശൈലിയിലുള്ള വള്ളംകളിയോട് നിരവധി പള്ളിയോട കരകള്‍ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്. മൂന്നു വര്‍ഷം മുമ്പുവരെ നടന്ന ശൈലിയില്‍ ഓരോ ഹീറ്റ്സിലും തുഴഞ്ഞ് ഒന്നാമതായി ഫിനിഷ് ചെയ്യുന്ന പള്ളിയോടങ്ങളെ ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യത നല്‍കുന്ന രീതിയില്‍ ഇക്കുറിയും മത്സരം നടത്തണമെന്നാണ് അവരുടെ ആവശ്യം. ഈ ശൈലി പാലിച്ചില്ളെങ്കില്‍ മത്സരത്തിന്‍െറ ആവേശം കുറയുമെന്ന് പള്ളിയോട കരകള്‍ ചൂണ്ടിക്കാട്ടുന്നു. ഹീറ്റ്സിലും ഫൈനലില്‍ എന്നപോലെ പള്ളിയോടങ്ങളുടെ വേഗം തന്നെ യോഗ്യതയായി കണക്കാക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പുറത്തുനിന്ന് തുഴച്ചിലുകാരെ കൊണ്ടുവരുന്നത് സംഘര്‍ഷത്തിന് ഇടവരുത്തുന്നതിനാലാണ് മൂന്നു വര്‍ഷം മുമ്പ് വള്ളംകളിയില്‍ ചില മാറ്റം വരുത്താന്‍ പള്ളിയോട സേവാസംഘം തയാറായത്. എന്നാല്‍, ഇത്തരത്തിലുള്ള മാറ്റം മത്സരവള്ളംകളിയുടെ ആവേശം തണുപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുട്ടനാട്ടില്‍നിന്നും കൊല്ലത്തുനിന്നും തുഴച്ചിലുകാരെ കൊണ്ടുവന്ന് മത്സരം നടത്തുന്നതിനെ തിയന്ത്രിക്കാന്‍ പള്ളിയോട സേവാസംഘത്തിനു കഴിയണം. അല്ലാതെ മത്സരവള്ളംകളിയുടെ ശൈലി മാറ്റുന്നതല്ല പ്രതിവിധിയെന്നും കരകള്‍ വ്യക്തമാക്കി. ഇതിനിടെ ആറന്മുളയുമായി ബന്ധപ്പെട്ട 51 പള്ളിയോടങ്ങളുടെയും വലുപ്പം അളക്കാന്‍ പള്ളിയോട സേവാ സംഘം നീക്കം ആരംഭിച്ചു. പലതിനും പല വലുപ്പമാണുള്ളത്. മുപ്പത്തി ഏഴേകാല്‍ കോല്‍ നീളം മുതല്‍ നാല്‍പത്തിഒന്നേകാല്‍ കോല്‍ നീളംവരെയുള്ള പള്ളിയോടങ്ങളെയാണ് ബി ബാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല്‍പത്തിനാലേകാല്‍ കോല്‍ നീളം മുതല്‍ 50 കോല്‍വരെ നീളമുള്ള വള്ളങ്ങള്‍ക്ക് എ ബാച്ചിലാണ് സ്ഥാനം. എന്നാല്‍, പള്ളിയോടങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ എ ബാച്ചില്‍ വള്ളങ്ങള്‍ കൂടുകയും ബി ബാച്ചില്‍ കാര്യമായ വര്‍ധന ഉണ്ടാകാതെ പോകുകയും ചെയ്യുന്നു. എ ബാച്ചില്‍ ഉള്‍പ്പെടുന്ന പല വള്ളങ്ങളും 44 കോലിലും ചെറുതാണെന്ന ആരോപണം ശക്തമാണ്. മുണ്ടന്‍കാവ്, വെണ്‍പാല, പൂവത്തൂര്‍ പടിഞ്ഞാറ്, ഇടയാറന്മുള കിഴക്ക് തുടങ്ങിയ വള്ളങ്ങള്‍ക്ക് 44 കോലില്‍ കുറവാണ് നീളമെന്ന ആരോപണം ശക്തമാണ്. അതിനാല്‍ വള്ളങ്ങളുടെ നീളവും ഉയരവും അളക്കാനാണ് നീക്കം. പ്രമുഖ ശില്‍പി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാകും നീളം അളക്കുന്നത്.പണ്ട് എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് 44 കോല്‍വരെയായിരുന്നു നീളം. 20 വര്‍ഷം മുമ്പ് മാലക്കര പള്ളിയോടം പണിതപ്പോള്‍ ശില്‍പി ചങ്ങങ്കരി തങ്കപ്പനാചാരി വള്ളത്തിന് 47 കോലായി നീളം വര്‍ധിപ്പിച്ചു. പിന്നീടുവന്ന വള്ളങ്ങളെല്ലാം ഈ നീളത്തോട് കിടപിടിക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം കോഴിമുക്ക് നാരായണനാചാരിയുടെ മകന്‍ ഉമാമഹേശ്വരന്‍െറ കാര്‍മികത്വത്തില്‍ പണിത ഓതറ പള്ളിയോടത്തിന് 50 കോലോളം നീളമുണ്ട്. പുന്നംതോട്ടം പള്ളിയോടത്തിന് 48.5 കോലാണ് നീളം. ഇടയാറന്മുള, ളാക ഇടയാറന്മുള, ഇടശേരിമല കിഴക്ക്, ഇടശേരിമല, നെല്ലിക്കല്‍ എന്നീ പള്ളിയോടങ്ങളും 47 കോലില്‍ അധികം നീളമുള്ളവയാണ്. നീളത്തിനൊപ്പം വള്ളത്തിന്‍െറ അമരവും അളക്കുന്നതിനാല്‍ പല വള്ളങ്ങളുടെയും ഗ്രേഡിനെ ഇത് ബാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.