കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; ഗര്‍ഭിണിയടക്കം കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു

തിരുവല്ല: എടത്വയില്‍നിന്ന് കല്ലൂപ്പാറ വഴി മല്ലപ്പള്ളിയിലേക്ക് അമിതവേഗത്തില്‍ പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാറുമായി കൂട്ടിമുട്ടി. ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് തിരുവല്ല-പത്തനംതിട്ട റോഡില്‍ തോട്ടഭാഗത്തിന് സമീപമായിരുന്നു സംഭവം. പത്തനംതിട്ട കൊച്ചിന്‍ ഹൗസില്‍ നിയാസ് (30), ഭാര്യ നിലോഫര്‍ (26) എന്നിവരുടെ കാറുമായി എടത്വയില്‍നിന്ന് കല്ലൂപ്പാറവഴി മല്ലപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കൂട്ടിയിടിക്കുകയായിരുന്നു. നിലോഫര്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലോഫറിനെ പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ പരിശോധനക്ക് കൊണ്ടുവരുന്നതിനിടയാണ് അപകടം സംഭവിച്ചത്. എന്നാല്‍, അപകടം ഉണ്ടായപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടറും ഇറങ്ങിവന്ന നിയാസുമായി വാക്കേറ്റമുണ്ടായി. അപകടത്തില്‍ പരിക്കേറ്റ നിലോഫറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോള്‍ ബസ് ജീവനക്കാര്‍ കാറിന്‍െറ താക്കോല്‍ ബലമായി കൈക്കലാക്കിയെന്ന് നിയാസ് പറയുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസും കാര്‍ യാത്രികര്‍ക്ക് എതിരെ തിരിഞ്ഞതോടെ നാട്ടുകാര്‍ വിഷയം ഏറ്റെടുത്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിലോഫറിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവസ്ഥലത്തുനിന്ന് ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിക്കാന്‍ പോയതോടെ യാത്രക്കാര്‍ കുടുങ്ങി. ടിക്കറ്റ് റീഫണ്ട് ചെയ്യാഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരും പ്രതിഷേധിച്ചു. സ്ഥിരമായി സമയം തെറ്റി ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ജോലിക്കാരും ഉദ്യോഗസ്ഥരും സ്കൂള്‍ കുട്ടികളും അടക്കമുള്ള യാത്രികരാണ് ഇതോടെ പെരുവഴിയില്‍ കാത്തുകിടന്നത്. തിരുവല്ല പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.