താല്‍ക്കാലിക ക്രമീകരണം ഇന്നു മുതല്‍

കോഴഞ്ചേരി: ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന കോഴഞ്ചേരിയില്‍ താല്‍ക്കാലിക പരിഹാരമായി ക്രമീകരണം ഏര്‍പ്പെടുത്തി. പരിഷ്കരണം വെള്ളിയാഴ്ച നടപ്പാക്കുമെന്ന് പ്രസിഡന്‍റ് മിനി ശ്യാം മോഹനനും വൈസ് പ്രസിഡന്‍റ് എം.എസ്. പ്രകാശ് കുമാറും അറിയിച്ചു. ടൗണില്‍ ആലിന്‍െറ സമീപത്തെയും പൊയ്യാനില്‍ ജങ്ഷനിലെയും ബസ്സ്റ്റോപ് പൊയ്യാനില്‍ പ്ളാസക്ക് മുന്നിലേക്ക് മാറ്റി ബസ് ബേ സ്ഥാപിക്കും. ഈ സ്ഥലത്ത് പ്രൈവറ്റ് പാര്‍ക്കിങ് അനുവദിക്കില്ല. നിലവില്‍ പൊയ്യാനില്‍ ജങ്ഷന്‍ റാന്നി റൂട്ടിലുള്ള ബസ്സ്റ്റോപ് മീഡിയ സെന്‍ററിന് എതിര്‍വശത്തേക്ക് മാറ്റി. പഴയ തെരുവിലുള്ള ബസ്സ്റ്റോപ് പത്തനംതിട്ട റോഡില്‍ 100 മീറ്റര്‍ മുന്നിലേക്ക് മാറ്റി. തെക്കേമലയില്‍നിന്ന് ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ മുന്‍വശത്തും കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഫെഡറല്‍ ബാങ്കിനു മുന്നിലും നിര്‍ത്തണം. കോളജ് റോഡുവഴി റാന്നിയിലേക്കു പോകുന്ന ബസുകള്‍ അനുപമ സയന്‍സ് അക്കാദമിയുടെ മുന്നിലും റാന്നിയില്‍നിന്ന് കോഴഞ്ചേരിയിലേക്കു വരുന്ന ബസുകള്‍ കോളജ് ജങ്ഷനിലെ ടീനെക്സ് ടെക്സ്റ്റൈല്‍സിനു മുന്നിലും നിര്‍ത്തണം. പഴയ തെരുവുമുതല്‍ പാമ്പാടിമണ്‍ ക്ഷേത്രംവരെയുള്ള റോഡിന്‍െറ ഇരുവശത്തുമുള്ള അനധികൃത വാഹന പാര്‍ക്കിങ് പൂര്‍ണമായും നിര്‍ത്തലാക്കും. പട്ടേരില്‍ ടെക്സ്റ്റൈല്‍സിനു മുന്നിലുള്ള ഓട്ടോ പാര്‍ക്കിങ് മാറ്റി കിഴക്കുനിന്നു പടിഞ്ഞാറോട്ട് ക്യൂവായി നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉര്‍വശി മുതല്‍ പമ്പാ ജ്വല്ലറിവരെ ടൂവീലര്‍ പാര്‍ക്കിങ്ങും പമ്പാ ജ്വല്ലറി മുതല്‍ മുത്തൂറ്റ് മിനിബാങ്കുവരെ സ്വകാര്യ കാര്‍ പാര്‍ക്കിങ്ങും അനുവദിച്ചു. തിരുവല്ല ഭാഗത്തുനിന്നു വരുന്ന ബസുകള്‍ അധിക സമയം ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടരുത്. സമയം ഇല്ലാത്ത ബസുകള്‍ സി. കേശവന്‍ സ്മാരകത്തിനും മുത്തൂറ്റ് മിനിബാങ്കിനും എതിര്‍വശത്തു ള്ള റോഡുചുറ്റി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. അതിനാല്‍ ഇവിടെ ഒരു വശത്തേക്കു മാത്രം യാത്രക്കായി പരിമിതപ്പെടുത്തേണ്ടതാണ്. കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യേണ്ടിവരുന്ന ബസുകള്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്ത് പുറപ്പെടേണ്ട സമയത്തിന് അഞ്ചു മിനിറ്റ് മുമ്പ് മാത്രം ബസ്സ്റ്റാന്‍ഡില്‍വന്ന യാത്രക്കാരെ കയറ്റിപ്പോകണം. തിരക്കുള്ള സമയത്ത് കോഴഞ്ചേരി ടൗണ്‍ പ്രദേശത്തുള്ള കടകളില്‍ ലോറി-മിനിലോറി മുതലായ വലിയ വാഹനങ്ങളില്‍നിന്ന് സാധനങ്ങള്‍ ഇറക്കുന്നത് നിരോധിക്കും. ടി.ബി ജങ്ഷന്‍ മുതല്‍ വണ്ടിപ്പേട്ടവരെ ഒമ്പതു മുതല്‍ അഞ്ചുവരെ പാര്‍ക്കിങ് നിരോധിക്കും. പുതിയ ബസ്സ്റ്റോപ്പുകളില്‍ വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ നടപടി ആരംഭിച്ചതായി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ക്രിസ്റ്റഫര്‍ ദാസ്, ലത ചെറിയാന്‍ മോളി ജോസഫ് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.