കെ.എസ്.ആര്‍.ടി.സി മാതൃകാ ഡിപ്പോ പ്രഖ്യാപനം തട്ടിപ്പ് –കോണ്‍ഗ്രസ്

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയെ മാതൃകാ ഡിപ്പോയാക്കുമെന്ന മന്ത്രിയുടെയും എം.എല്‍.എയുടെയും പ്രഖ്യാപനം തട്ടിപ്പാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ്കുമാര്‍ പറഞ്ഞു. നിലവിലുണ്ടായിരുന്ന നിരവധി സര്‍വിസുകള്‍ നിര്‍ത്തലാക്കിയും അടിസ്ഥാന സൗകരൃങ്ങള്‍ ഒരുക്കാതെയുമാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 92 ഷെഡ്യൂളുകള്‍ ഉണ്ടായിരുന്നത് വെട്ടിക്കുറച്ച് 62 ആക്കി. മലയാലപ്പുഴയിലേക്കും പന്തളത്തേക്കും സര്‍വിസ് നടത്തിയിരുന്ന ജനുറം സര്‍വിസുകള്‍ നിര്‍ത്തലാക്കി. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ മുന്‍കൈയെടുത്ത് ആരംഭിച്ച നിരവധി സര്‍വിസുകള്‍ റദ്ദാക്കപ്പെട്ട പട്ടികയിലുണ്ട്. രാവിലെ ആറ് മുതല്‍ ചീക്കനാല്‍ വഴിയുള്ള പന്തളം സര്‍വിസും രണ്ടാമത്തെ ട്രിപ്പായ മണ്ണാറമല-ഇലന്തൂര്‍ മാര്‍ക്കറ്റുവഴി കോഴഞ്ചേരിക്കുള്ള സര്‍വിസും നിര്‍ത്തലാക്കി. ഉച്ചക്ക് 1.30ന് ഗുരുനാഥന്‍മണ്ണിലേക്കുള്ള സര്‍വിസ് നിര്‍ത്തലാക്കിയതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സീതത്തോട് മുതല്‍ ഏഴുകിലോമീറ്റര്‍ വനത്തില്‍കൂടി പൊയ്ക്കൊണ്ടിരുന്ന ഈ സര്‍വിസ് ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. ആറിന് കടമ്മനിട്ട ആലുങ്കല്‍ വഴി കോഴഞ്ചേരിക്കും തിരിച്ച് തോന്ന്യാമല വഴി പത്തനംതിട്ടയില്‍ എത്തുന്ന സര്‍വിസും നിര്‍ത്തലാക്കിയിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന സ്വകാര്യബസ് നിര്‍ത്തലാക്കിയാണ് ഈ സര്‍വിസ് തുടങ്ങിയത്. ഇതോടെ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസും ഇല്ലാത്ത അവസ്ഥയിലായി ജനങ്ങള്‍. 5.50ന് വല്യയന്തി വഴി ചെങ്ങന്നൂര്‍ക്കുള്ള സര്‍വിസ് നിര്‍ത്തലാക്കിയത് കടമ്മനിട്ട കണമുക്ക് ഭാഗത്തെ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വല്യയന്തി ഭാഗത്തേക്ക് ഇതോടെ ബസ് സര്‍വിസുകളേ ഇല്ലാതായി. വടശ്ശേരിക്കര-പെരുനാട് വഴി അത്തിക്കയത്തേക്ക് പോകുന്ന സര്‍വിസും തിരിച്ച് ചങ്ങനാശേരിയിലേക്ക് പോകുന്ന സര്‍വിസും നിര്‍ത്തലാക്കി. 12ന് തോന്ന്യാമല-കണമുക്ക് തറ ഭാഗത്തേക്ക് പോകുന്ന സര്‍വിസും 6.30ന്‍െറ ഇലവുംതിട്ട-ചെങ്ങന്നൂര്‍ ഷെഡ്യൂളിലുള്ള ചെയിന്‍ സര്‍വിസും നിര്‍ത്തലാക്കിയിരിക്കുന്നു. 5.40ന് ഉണ്ടായിരുന്ന ഏക ഓച്ചിറ സര്‍വിസും മുട്ടുകുടുക്ക-തോട്ടുപുറം വഴി ചെങ്ങന്നൂര്‍ക്ക് പോകുന്ന ബസും ഇപ്പോള്‍ സര്‍വിസ് നടത്തുന്നില്ല. രാവിലെ ഏഴിന് ഉണ്ടായിരുന്ന ചെങ്ങന്നൂര്‍ ചെയിന്‍ സര്‍വിസ് റദ്ദാക്കുകയും ചീഫ് ഓഫിസറുടെ അനുമതിയില്ലായെ ഇത് 7.30ന് പുതുക്കട സര്‍വിസ് ആക്കി മാറ്റുകയും ചെയ്തു. ഇത് സ്വകാര്യ ബസ്ലോബികളെ സഹായിക്കാനാണെന്നും സുരേഷ്കുമാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.