നെടുങ്കുന്നുമല വിനോദസഞ്ചാര കേന്ദ്രത്തിന് നടപടിയാകുന്നു

അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്തിലെ നെടുങ്കുന്നുമല വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ നടപടിയാകുന്നു. ഇതിന്‍െറ ഭാഗമായി റോപ് വേ, കുടിലുകള്‍, വാച്ച് ടവര്‍, ക്യാമ്പ് സെന്‍റര്‍, ഹെല്‍ത്ത് ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ഏര്‍പ്പെടുത്തും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ശനിയാഴ്ച രാവിലെ നെടുങ്കുന്നുമല സന്ദര്‍ശിച്ചു. റവന്യൂ സര്‍വേ നടത്തി ഭൂമി ടൂറിസം വകുപ്പിന് കൈമാറും. മാസ്റ്റര്‍പ്ളാന്‍ ഉണ്ടാക്കുന്നതിന്‍െറ ഭാഗമായി ഡി.ടി.പി.സി കോണ്‍ടൂര്‍ സര്‍വേ നടത്തി പദ്ധതി നടപ്പാക്കും. ബാറ്ററി ഉപയോഗിച്ച് ഓടുന്ന കാര്‍ സഞ്ചരിക്കാന്‍ പറ്റുന്ന റോഡ് നിര്‍മിക്കും. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ആഹാരം പാകം ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ജനപ്രതിനിധികളുടെ പ്രഖ്യാപനത്തിലൊതുങ്ങിയ നെടുങ്കുന്നുമല വിനോദസഞ്ചാര പദ്ധതി സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍. സമുദ്ര നിരപ്പില്‍നിന്ന് 450 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പദ്ധതിപ്രദേശത്ത് വനവാസകാലത്ത് പഞ്ചപാണ്ഡവര്‍ താമസിച്ചിരുന്നെന്നാണ് ഐതിഹ്യം. മണ്‍വെട്ടി കൊണ്ട് ഭീമന്‍ വെട്ടിയുണ്ടാക്കിയ അഞ്ചുതട്ടുകള്‍ മലയില്‍ ദൃശ്യമായിരുന്നത്രെ. അജ്ഞാതവാസത്തിനുശേഷം ഇവര്‍ ഉപയോഗിച്ചിരുന്ന കിണര്‍ കൂറ്റന്‍പാറ ഉപയോഗിച്ച് ഭീമന്‍ മൂടിയെന്നാണ് ഐതിഹ്യം. ഈ കിണര്‍ വേലി കെട്ടി വര്‍ണാഭമാക്കി സംരക്ഷിക്കും. പാണ്ഡവര്‍കുന്ന് എന്നും മല അറിയപ്പെടുന്നുണ്ട്. രണ്ടേക്കറോളം വിസ്തീര്‍ണമുള്ള മലയുടെ മുകളില്‍നിന്നുള്ള കാഴ്ച നയനമനോഹരവും പ്രകൃതിരമണീയവുമാണ്. ഒരേക്കര്‍ 64 സെന്‍റാണ് സര്‍വേ പ്രകാരം ഉള്ളതെന്ന്് പറയുന്നു. 20 കി.മീ. ചുറ്റളവിലെ ദൃശ്യങ്ങള്‍ ഇവിടെ നിന്നാല്‍ കാണാമായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. ശാസ്താംകോട്ട കായല്‍ വരെ കാണാമായിരുന്നെങ്കിലും ഇപ്പോള്‍ ചുറ്റും റബര്‍മരങ്ങളുള്ളതിനാല്‍ ദൃശ്യമല്ല. 2002 ജനുവരിയില്‍ ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ഏറത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് അടൂര്‍ മോഹന്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലെ സംഘം നെടുങ്കുന്നുമല സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ നെടുങ്കുന്നുമല വിനോദസഞ്ചാരകേന്ദ്രമാക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. 17 ലക്ഷം രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതിരേഖയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 2002 സെപ്റ്റംബറില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. നെടുങ്കുന്നുമല ക്യാമ്പ് സെന്‍ററായി വികസിപ്പിക്കാനുള്ള പദ്ധതികളാണ് ഒന്നാംഘട്ടമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. വ്യൂ ടവര്‍, പടവുകള്‍, പാത, ശൗചാലയങ്ങള്‍ എന്നിവ ഇതില്‍പെടും. അന്നത്തെ വകുപ്പുമന്ത്രി കെ.വി. തോമസും പദ്ധതി പൂര്‍ത്തീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ വിഭാവന ചെയ്ത പദ്ധതിക്ക് മാറി വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ താല്‍പര്യം കാട്ടിയില്ളെന്ന കാരണത്താല്‍ നടന്നില്ല. റവന്യൂവകുപ്പിന്‍െറ കൈവശമുള്ള ഭൂമി ടൂറിസം വകുപ്പിന് കൈമാറിയാണ് പദ്ധതി നടപ്പാക്കേണ്ടത്. ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതിക്കാലത്ത് ഇവിടുത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, അത് ചര്‍ച്ചകളില്‍ ഒതുങ്ങി. ഗ്രാമപഞ്ചായത്ത് ഭരണസമിതി താല്‍പര്യമെടുത്ത് പദ്ധതി നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അടൂര്‍ ആര്‍.ഡി.ഒ കബീര്‍, തഹസില്‍ദാര്‍ രാജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ടൂറിസം ആര്‍ക്കിടെക്ട് രഘുറാം, ഡി.ടി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാരി വിജയകുമാര്‍, വൈസ് പ്രസിഡന്‍റ് രാജേഷ്, ഗ്രാമപഞ്ചായത്തംഗം ടി.ഡി. സജി എന്നിവരും ശനിയാഴ്ച നെടുങ്കുന്നുമല സന്ദര്‍ശനത്തിന് എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.