ഇരിക്കാനിടമില്ല; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പന്തളം പ്രാഥമികാരോഗ്യകേന്ദ്രം

പന്തളം: അസൗകര്യങ്ങളില്‍നിന്ന് മോചനം ലഭിക്കാത്ത പന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തിലത്തെുന്ന രോഗികള്‍ ദുരിതത്തില്‍. മഴക്കാലം കനത്തതോടെ പലവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട സാധാരണക്കാരുടെ ആശ്രയമാണ് പ്രാഥമികാരോഗ്യകേന്ദ്രം. ദിനംപ്രതി മുന്നൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. രോഗികള്‍ക്ക് മുന്‍ഗണനാ ക്രമത്തിനായി ടോക്കണ്‍ കൊടുക്കുന്നുണ്ടെങ്കിലും ടോക്കണ്‍ നമ്പറനുസരിച്ച് രോഗികളെ ഡോക്ടറുടെയടുത്തേക്ക് കടത്തിവിടാന്‍ സംവിധാനമില്ല. ഇതുമൂലം, കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന മട്ടില്‍ പലരും മുന്‍ഗണനാക്രമം പാലിക്കാതെ ഡോക്ടറെ കാണാന്‍ കയറുന്നത് വാക്കുതര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. രണ്ടു ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഇവരിലൊരാള്‍ അവധിയെടുക്കുമ്പോള്‍ രോഗികള്‍ ബുദ്ധിമുട്ടിലാകും. രോഗികള്‍ക്ക് ഇരിക്കാന്‍ സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം. കേവലം 10 കസേരകള്‍ മാത്രമാണുള്ളത്. അതേസമയം, അമ്പതോളം കസേരകള്‍ ഹാളിന്‍െറ ഒരുമൂലക്ക് അടുക്കിവെച്ചിട്ടുണ്ട്. ഇരിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഡോക്ടര്‍മാരിക്കുന്ന മുറിയുടെ വാതിലില്‍ രോഗികള്‍ കൂട്ടംകൂടി നില്‍ക്കുകയാണ് പതിവ്. ഇത് ഡോക്ടര്‍മാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഡോക്ടര്‍മാരുടെ സേവനം ഉച്ചക്ക് രണ്ടുവരെ മാത്രമാണ്. അതിനുശേഷം എത്തുന്ന രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളാണ് ആശ്രയം. പന്തളം കുറുന്തോട്ടയം കവലയില്‍നിന്ന് അര കി.മീ. ദൂരെ പത്തനംതിട്ട റോഡരികിലാണ് ആശുപത്രി. ബസിലത്തെുന്നവര്‍ക്ക് ഇവിടെ ഇറങ്ങാന്‍ സ്റ്റോപ്പില്ലാത്തതും രോഗികളെ കുഴക്കുന്നു. ജങ്ഷനിലിറങ്ങി ഓട്ടോ ഡ്രൈവര്‍മാര്‍ ചോദിക്കുന്ന രൂപ കൊടുത്ത് ആശുപത്രിയിലത്തെുകയോ നടന്നു വരികയോ മാത്രമാണ് മാര്‍ഗം. ആശുപത്രിയുടെ കാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായി ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റിയും ലക്ഷങ്ങളുടെ ഫണ്ടുമുണ്ടെങ്കിലും തിരിഞ്ഞുനോക്കുന്നില്ല. ഇങ്ങനെയൊരു ആശുപത്രി ഇവിടെയുണ്ടെന്ന് അറിയാത്ത മട്ടാണ് പന്തളം നഗരസഭാ അധികൃതര്‍ക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.