മാരാമണ്‍ കണ്‍വെന്‍ഷന്‍: റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും

പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലേക്കുള്ള പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ മാരാമണ്‍ റിട്രീറ്റ് സെന്‍ററില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. മാരാമണ്‍ റിട്രീറ്റ് സെന്‍റര്‍ റോഡ്, നെടുമ്പ്രയാറ്റ്-തോണിപ്പടി റോഡ്, നെടുമ്പ്രയാറ്റ്-കുറിയപ്പടി റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികളാണ് ഉടന്‍ പൂര്‍ത്തിയാക്കുക. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരുവല്ല സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമനെ ചുമതലപ്പെടുത്തി. കണ്‍വെന്‍ഷന്‍ സെന്‍ററിലേക്ക് നിര്‍മിക്കുന്ന താല്‍ക്കാലിക പാലത്തിന്‍െറ സുരക്ഷ ഇറിഗേഷന്‍ വിഭാഗം പരിശോധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ഇറിഗേഷന്‍ താല്‍ക്കാലിക തടയണ സ്ഥാപിക്കും. പാതയോരങ്ങളിലെ വഴിയോര കച്ചവടക്കാരെ കണ്‍വെന്‍ഷന് മുന്നോടിയായി ഒഴിപ്പിക്കും. ഇവര്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കും. ഫയര്‍ഫോഴ്സിന്‍െറ രണ്ട് യൂനിറ്റ് കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടാവും. പൊലീസിന്‍െറ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണവും ഏര്‍പ്പെടുത്തും. കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്ത് മുടക്കമില്ലാത്ത വൈദ്യുതി എത്തിക്കാന്‍ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പിന്‍െറ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘം കണ്‍വെന്‍ഷന്‍ കേന്ദ്രത്തിലുണ്ടാവും. കണ്‍വെന്‍ഷന് എത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മൊബൈല്‍ ടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്തും. പമ്പാനദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ചെങ്ങന്നൂര്‍ പമ്പ ഇറിഗേഷന്‍ വിഭാഗം നടപടി സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക സര്‍വിസ് നടത്തും. കണ്‍വെന്‍ഷന്‍െറ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കും. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, കലക്ടര്‍ എസ്. ഹരികിഷോര്‍, സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.