തട്ടിപ്പില്‍ ഉള്‍പ്പെട്ട നേതാക്കളെ മാറ്റിനിര്‍ത്തണം –യൂനിയന്‍ സംരക്ഷണ സമിതി

പത്തനംതിട്ട: എസ്.എന്‍.ഡി.പി യോഗം അടൂര്‍ യൂനിയനിലെ മൈക്രോ ഫിനാന്‍സ് ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തട്ടിപ്പില്‍ ബന്ധമുള്ള യൂനിയന്‍ ഭരണസമിതിക്കാരെ മാറ്റിനിര്‍ത്താന്‍ നേതൃത്വം തയാറാകണമെന്ന് അടൂര്‍ എസ്.എന്‍.ഡി.പി യൂനിയന്‍ വനിതാസംഘം സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച കേസുകളിലെ പ്രതികളായ എബിന്‍ അമ്പാടിയിലും മനോജ്കുമാറും ഇവരുടെ അഡ്വക്കറ്റായ മണ്ണടി മോഹനന്‍ എന്നിവര്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളാണ്. അതിനാല്‍, എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ഉന്നത അധികാരസഭയില്‍ അംഗമായ എബിന്‍ അമ്പാടിയിലിനെയും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ ചെയര്‍മാനായ മനോജ് കുമാറിനെയും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ കണ്‍വീനറായ മണ്ണടി മോഹനനെയും തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താത്തപക്ഷം നേതൃത്വത്തിന് ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നും അത് മറച്ചുവെക്കാനാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താത്തതെന്ന് സംശയിക്കുന്നു. അടിയന്തരമായി മൂന്നുപേരും രാജിവെച്ച് അന്വേഷണത്തെനേരിടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ക്രൈംബ്രാഞ്ച് സ്പെഷല്‍ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന ഹൈകോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിന്‍െറ പേരുപറഞ്ഞ് ഹൈകോടതിയില്‍നിന്ന് റിക്കവറി സ്റ്റേ വാങ്ങാനാണ് യൂനിയന്‍ നേതൃത്വം ശ്രമിക്കുന്നത്. അംഗങ്ങള്‍ 2013 മാര്‍ച്ച് 18ന് ശേഷം യൂനിയനില്‍ അടച്ച ലോണ്‍ തുക അടിയന്തരമായി ബാങ്കിലടച്ച് കേസുകളില്‍നിന്നും റിക്കവറി നടപടികളില്‍നിന്നും ഒഴിവാക്കാന്‍ യൂനിയന്‍ തയാറാകാതെ അന്വേഷണത്തിന്‍െറ മറവില്‍ ബാങ്ക് ബാധ്യത തീര്‍ക്കാതെ പോകാനാണ് നേതൃത്വംഉദ്ദേശിക്കുന്നതെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. കൃത്യമായി വാര്‍ഷിക പൊതുയോഗം നടത്തിയില്ളെന്ന കാരണം പറഞ്ഞ് 2013 മാര്‍ച്ച് 18ന് മുന്‍ ഭരണസമിതിയിയെ പിരിച്ചുവിടുമ്പോള്‍ ഇപ്പോള്‍ ജപ്തി നടപടികളും സിവില്‍ കേസുകളുമായി മുന്നോട്ടുപോകുന്ന ബാങ്ക് ഓഫ് ഇന്ത്യ അടൂര്‍ ബ്രാഞ്ചില്‍ 2012ലെയും 2013ലെയും തിരിച്ചടവ് തുകയായി 6,36,23,655 രൂപ അംഗങ്ങളില്‍നിന്ന് തിരികെ ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍െറ ഓഡിറ്റ് റിപ്പോര്‍ട്ടിലും പരിശോധനാ റിപ്പോര്‍ട്ടിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. മാറിവന്ന അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റികള്‍ 2013 മാര്‍ച്ച് 18ന് ശേഷം യൂനിയനില്‍ അംഗങ്ങള്‍ തിരിച്ചടച്ച കോടിക്കണക്കിന് രൂപ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാത്തതുകൊണ്ടാണ് ബാങ്ക് ജപ്തി നടപടികളുമായി പോയത്. ഇതു മനസ്സിലാക്കിയ വനിതാസംഘം സംരക്ഷണ സമിതിസമര പരിപാടികളുമായി മുന്നോട്ടുപോയതിന്‍െറ പശ്ചാത്തലത്തില്‍ അടൂര്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദാലത് സംഘടിപ്പിക്കുകയും യൂനിയന് അടക്കാന്‍ സാധിക്കുന്ന 2,32,12,860 രൂപ അടക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.