മല്ലപ്പള്ളി: കീഴ്വായ്പൂര് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി 25 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുന്നതിന് കെട്ടിടം നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 70 ലക്ഷം രൂപ അനുവദിച്ചു. മാത്യു ടി. തോമസ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുമാണ് തുക അനുവദിച്ചത്. കീഴ്വായ്പൂര് വികസന സമിതി സെക്രട്ടറി എസ്. ശ്രീലാല്‍, ബിന്ദു ചാത്തനാട്ട്, പി.പി. ഗോപിനാഥന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ആദ്യം 50 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. എസ്റ്റിമേറ്റ് തയാറാക്കിയപ്പോള്‍ 20 ലക്ഷം രൂപ അധികമായി. ഇതേതുടര്‍ന്നാണ് എസ്റ്റിമേറ്റ് തുക പൂര്‍ണമായും അനുവദിച്ചതായി എം.എല്‍.എ അറിയിച്ചത്. മാത്യു ടി. തോമസ് എം.എല്‍.എ, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുരുവിള ജോര്‍ജ്, വൈസ് പ്രസിഡന്‍റ് രോഹിണി ജോസ്, അംഗം റീന യുഗേഷ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുഞ്ഞുകോശിപോള്‍, അംഗം ബിനു ജോസഫ്, സഹ. ബാങ്ക് പ്രസിഡന്‍റ് ഡോ. ജേക്കബ് ജോര്‍ജ്, വൈസ് പ്രസിഡന്‍റ് കെ.എസ്. വിജയന്‍പിള്ള എന്നിവര്‍ നിര്‍ദിഷ്ട ആശുപത്രി കോമ്പൗണ്ട് സന്ദര്‍ശിച്ചു. മെഡിക്കല്‍ ഓഫിസര്‍, വികസന സമിതി സെക്രട്ടറി എസ്. ശ്രീലാല്‍ എന്നിവര്‍ ആവശ്യമായ വിശദീകരണം നല്‍കി. ഭാവിയില്‍ താലൂക്ക് ആയുര്‍വേദ ആശുപത്രിയായി സ്ഥാപനം ഉയരുമെന്ന് എം.എല്‍.എ സൂചിപ്പിച്ചു. ഡിസ്പെന്‍സറി പരിസരത്ത് വികസന സമിതി നല്‍കിയ 40 സെന്‍റ് സ്ഥലത്താണ് ആശുപത്രി സമുച്ചയം പണിയുന്നത്. പദ്ധതിക്കാവശ്യമായ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ടെന്‍ഡര്‍ നടപടി സയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ അറിയിച്ചു. സന്ദര്‍ശനം നടത്തിയ ജനപ്രതിനിധികളെ ജോണ്‍ മാത്യു പടുതോട്, ഷാന്‍റി തോമസ്, രമേശ് നന്ത്യാട്ട്, പി.എം. മാത്യു, ജേക്കബ് ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.