സ്വകാര്യ ബസ്സ്റ്റാന്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈയടക്കിയത് ജനത്തെ വലച്ചു

റാന്നി: തിരക്കേറിയ ഇട്ടിയപ്പാറ സ്വകാര്യ ബസ്സ്റ്റാന്‍ഡ് ഒരാഴ്ചയിലധികമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കളുടെ യാത്രയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ കൈയടക്കിയത് ജനത്തെ വലച്ചു. പരിപാടിക്ക് മൂന്നു ദിവസം മുമ്പേ സ്റ്റാന്‍ഡിന്‍െറ പകുതിയോളം പന്തലും സ്റ്റേജും കെട്ടി ബ്ളോക് ചെയ്യുന്നു. അധികൃതര്‍ക്ക് നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ പന്തലിടുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയിലേക്കുള്ള വഴിയും തടസ്സപ്പെടുന്നു. പിന്നീട് ബസുകള്‍ ഇറങ്ങുന്ന ഇടുങ്ങിയ വഴിയിലൂടെവേണം ജനത്തിനു പോകാന്‍. ആദ്യം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സുധീരന്‍െറ യാത്രയുമായി ബന്ധപ്പെട്ടാണ് ബസ്സ്റ്റാന്‍ഡില്‍ പന്തലുകെട്ട് തുടങ്ങിയത്. പിന്നീട് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍െറ യാത്ര, പിണറായി വിജയന്‍െറ യാത്ര എന്നിവയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ പെരുവഴിയിലാണ്. ആളുകള്‍ ഇവിടേക്ക് വരാത്തതുമൂലം കച്ചവടമില്ലാതെ വ്യാപാരികളും വിഷമിക്കുന്നു. കൂടാതെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മൈക്കും ബോക്സും പ്രവര്‍ത്തിക്കുന്നു. യോഗങ്ങള്‍ നടക്കുന്ന ദിവസം കടുത്ത വേനലില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ എത്തുന്നതുമൂലം ഉണ്ടാകുന്ന പൊടി അന്തരീക്ഷത്തില്‍ ഉയരുന്നു. ഇത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇപ്പോള്‍ സ്വകാര്യബസ്സ്റ്റാന്‍ഡിന്‍െറ പകുതിയില്‍ താഴെ മാത്രമേ ബസുകള്‍ ഇടാന്‍ കഴിയുകയുള്ളൂ. ദിനംപ്രതി 150ഓളം സ്വകാര്യബസുകള്‍ ഇവിടെ വന്നുപോകുന്നു. കൂടാതെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും ബസുകള്‍ വന്നുപോകുന്നു. പാര്‍ട്ടികളുടെ കൊടി തോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു. കൊടിതോരണങ്ങള്‍ റോഡില്‍ വീണും ഫ്ളക്സുകള്‍ മറിഞ്ഞും അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇനിയും ഒന്നു രണ്ടു ജാഥകള്‍ കൂടി റാന്നിയില്‍ എത്തിച്ചേരാനുണ്ട്. എല്ലാ പാര്‍ട്ടികളും പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് തെളിയിച്ചു. പരിപാടികള്‍ നടത്താന്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിനു സമീപം പാര്‍ക്കിങ് ഗ്രൗണ്ടും മറ്റും സൗകര്യമുള്ളപ്പോഴാണ് പ്രചാരണത്തിനുവേണ്ടി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നതെന്ന പരാതി വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.