തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ല; താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നു

കോന്നി: കോന്നി താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നു. താലൂക്ക് രൂപവത്കരിച്ച ശേഷം മുതല്‍ ഓരോ മാസത്തിലെയും ആദ്യ ആഴ്ചകളില്‍ താലൂക്ക് വികസന സമിതി യോഗം കൂടിയെങ്കിലും യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. നിരന്തരം താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തൊട്ടടുത്ത മാസം കൂടുന്ന സമിതി യോഗത്തില്‍ വീണ്ടും ഉന്നയിക്കപ്പെടുമ്പോള്‍ പരാതിക്ക് പരിഹാരമായിട്ടില്ളെന്ന മറുപടിയാണ് ലഭിക്കുന്നത്. കോന്നി താലൂക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളുമാണ് യോഗത്തില്‍ സ്ഥിരം പങ്കെടുക്കുന്നത്. എന്നാല്‍, വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ഓരോ മാസവും വെവ്വേറെ ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ഇതുമൂലം കഴിഞ്ഞ മാസം കൂടിയ യോഗത്തില്‍ ഉന്നയിക്കപ്പെട്ട പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ എന്ത് നടപടിയെടുത്തുവെന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത സ്ഥിതിയാണ് സമിതിയുടെ ഓരോ യോഗത്തിലും കാണാന്‍ കഴിയുന്നത്. താലൂക്ക് വികസന സമിതി യോഗത്തില്‍ ഉന്നിക്കപ്പെടുന്ന പരാതികളെ സംബന്ധിച്ച് താലൂക്ക് ഓഫിസില്‍നിന്ന് കത്തുകള്‍ അയക്കാറുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്തുകള്‍ കിട്ടിയിട്ടില്ളെന്ന മറുപടിയാണ് കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.താലൂക്ക് വികസന സമിതി യോഗം ആരംഭിച്ച നാള്‍ മുതല്‍ ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യമാണ് കോന്നിയിലെ ഗതാഗത പ്രശ്നവും വഴിയോരത്തെ കച്ചവടവും നിര്‍ത്തലാക്കണമെന്ന ആവശ്യം. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം കൂടിയ യോഗത്തില്‍ കോന്നി-തണ്ണിത്തോട്-ചിറ്റാര്‍-സീതത്തോട്-പ്ളാപ്പള്ളി റോഡില്‍ ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കുക, പൊതുമരാമത്ത് റോഡ് കൈയേറി കൃഷി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം കൂടിയ യോഗത്തിലും നടപടി ഒന്നും കൈക്കൊണ്ടതായി അറിയിപ്പുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.