കൊടുമണ്‍: എ.വി.ടി രാജഗിരി എസ്റ്റേറ്റില്‍ വ്യാപകമായ തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നു. ഇലപൊഴിഞ്ഞ റബര്‍ മരങ്ങളില്‍ കിളിര്‍ത്തുവരുന്ന തളിരിലകള്‍ക്ക് കീടങ്ങളുടെ ശല്യമുണ്ടാകാതിരിക്കാനാണ് തോട്ടങ്ങളില്‍ കീടനാശിനി വ്യാപകമായി ഉപയോഗിക്കുന്നത്. രാജഗിരി എസ്റ്റേറ്റിന്‍െറ മാങ്കോട് ഭാഗത്താണ് കീടനാശിനി പ്രയോഗം നടത്തിയത്. പൊടി രൂപത്തിലുള്ള കീടനാശിനി മരങ്ങളുടെ ഇലകളിലേക്ക് സ്പ്രേ ചെയ്യുകയാണ്. മുകളിലേക്ക് പമ്പ് ചെയ്യുന്ന പൊടി താഴെവീണ് കുന്നുകൂടി കിടക്കുന്നു. ഇതിന്‍െറ രൂക്ഷമായ ഗന്ധം തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കും വലിയ അസ്വസ്ഥതയുണ്ടാക്കുന്നു. ജനവാസകേന്ദ്രങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലെ കീടനാശിനി പ്രയോഗം മൂലം ആളുകള്‍ക്ക് വീട്ടില്‍പോലും സ്വസ്ഥമായി ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരോധിക്കപ്പെട്ട കീടനാശിനികളാണ് തോട്ടങ്ങളില്‍ പ്രയോഗിക്കുന്നതെന്ന് തൊഴിലാളികളും നാട്ടുകാരും പറയുന്നു. നിയന്ത്രണമില്ലാത്ത അളവില്‍ കീടനാശിനി പ്രയോഗം നടത്തുന്നത് പ്രദേശങ്ങളില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. അന്തരീക്ഷവും മണ്ണും വെള്ളവുമെല്ലാം ഒരേപോലെ മലിനമാക്കപ്പെടുന്നു. കീടനാശിനി പൊടി രൂപത്തില്‍ സ്പ്രേ ചെയ്യുന്നതുമൂലം കാറ്റടിച്ച് ഇത് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നുണ്ട്. മാങ്കോട് ഗവ. സ്കൂളിലേക്ക് പോകുന്ന പ്രധാന വഴിയരികില്‍ കീടനാശിനികള്‍ കട്ടപിടിച്ച് കിടക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതരോട് നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും ഒരു അന്വേഷണവും നടത്താന്‍ തയാറായിട്ടില്ളെന്ന് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.