ജില്ലാ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക് നിര്‍മാണത്തിന് ഭരണാനുമതിയായി -എം.എല്‍.എ

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക് നിര്‍മാണത്തിന് 7,23,35,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ട്രാക് നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ സാമ്പത്തിക വര്‍ഷം ഒരു കോടി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ട്രാക് നിര്‍മാണത്തിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ വിവിധ വകുപ്പുകള്‍ മുഖേന പൂര്‍ത്തിയാക്കി വരികയായിരുന്നു. ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നടത്തും. ട്രാക് നിര്‍മാണത്തിനു മുന്നോടിയായി ഡ്രെയ്നേജ് സംവിധാനം മെച്ചപ്പെടുത്തും. ഇതിനായി നിലവിലുള്ളതില്‍നിന്ന് ട്രാക് ഒരടി മണ്ണിട്ടുയര്‍ത്തും. മെച്ചപ്പെട്ട നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കാണ് നിര്‍മിക്കുന്നത്. ഇതോടെ ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങള്‍ക്ക് ഉള്‍പ്പെടെ പത്തനംതിട്ട വേദിയൊരുക്കും. ജില്ലയുടെ കായിക പിന്നാക്കാവസ്ഥക്ക് ഇത് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എല്‍.എ പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തിലെ പവിലിയന്‍ നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ടു കോടിയാണ് എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് പവിലിയന് അനുവദിച്ചിട്ടുള്ളത്. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനായി കേന്ദ്ര കായിക മന്ത്രാലയം ഒമ്പതു കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിലേക്ക് എം.എല്‍.എ ഫണ്ടില്‍നിന്ന് മൂന്നു കോടി നല്‍കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം നടപടിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കെ. ശിവദാസന്‍ നായര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.