ഹോളോബ്രിക്സ് വ്യവസായികള്‍ പ്രക്ഷോഭത്തിലേക്ക്

പത്തനംതിട്ട: ഹോളോബ്രിക്സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ക്രഷര്‍ യൂനിറ്റുകാര്‍ അമിതവില ഈടാക്കുന്നത് പരിഹാരമില്ലാതെ നീളുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കലക്ടര്‍ മുന്‍കൈയെടുത്ത് വിളിച്ച യോഗത്തിലും വില കുറക്കാന്‍ തീരുമാനമായില്ല. അമിത വിലയെ തുടര്‍ന്ന് നഷ്ടത്തിലായ ഹോളോബ്രിക്സ് വ്യവസായ ഉടമകള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിച്ച് സമരത്തിനൊരുങ്ങുകയാണ്. മാര്‍ച്ച് ഒന്നിന് പത്തനംതിട്ടയില്‍ സംസ്ഥാന സമ്മേളനം വിളിച്ചുകൂട്ടി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഓള്‍ കേരള ഹോളോ ബ്രിക്സ് ആന്‍ഡ് പേവിങ് ടൈല്‍സ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. രാജനും സെക്രട്ടറി കെ.കെ. ഷാജിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിമന്‍റിനു പിന്നാലെ ക്രഷര്‍ ഉല്‍പന്നങ്ങളുടെ അമിത വില കൂടി താങ്ങാനാവുന്നില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിലാണ് ക്രഷര്‍ ഉടമകള്‍ അമിത വില ഈടാക്കുന്നത്. ഒരു ക്യുബിക്ക് അടിക്ക് 10 മുതല്‍ 15 രൂപ വരെയാണ് കൂടുതലായി വാങ്ങുന്നത്. ഒന്നര വര്‍ഷത്തിലേറെയായി തങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. വ്യവസായം നടത്തിക്കൊണ്ടുപോകാനാവുവില്ല. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ക്രഷര്‍ ഉടമകള്‍ തയാറാകാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ജില്ലയിലെ 917 ഹോളോബ്രിക്സ് വ്യവസായ യൂനിറ്റുകളില്‍ ഭൂരിഭാഗവും സംഘടനയിലുണ്ട്. ഈ മാസം 18ന് കലക്ടര്‍ തങ്ങളെയും ക്രഷര്‍ ഉടമകളെയും ചര്‍ച്ചക്കു വിളിച്ചിട്ടുണ്ട്. അവിടെയും പ്രശ്ന പരിഹാരമില്ളെങ്കില്‍ സമര പരിപാടികളും നിയമപോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ പി.ജി. മോഹന്‍കുമാര്‍, പ്രസാദ് വെട്ടിപ്രം, ബിബിന്‍ ചക്കാല വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.