ചെങ്ങന്നൂര്‍-തിരുവല്ല പാത ഇരട്ടിപ്പിക്കല്‍: റെയില്‍വേ സുരക്ഷാ കമീഷണര്‍ വിലയിരുത്തി

തിരുവല്ല: പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായി ചെങ്ങന്നൂര്‍, തിരുവല്ല ഭാഗത്തെ നിര്‍മാണജോലികള്‍ വിലയിരുത്താന്‍ റെയില്‍വേ സുരക്ഷാ കമീഷണര്‍ സന്ദര്‍ശനം നടത്തി. ബംഗളൂരു ദക്ഷിണ മേഖലാ റെയില്‍വേ സുരക്ഷാ കമീഷണര്‍ സുദര്‍ശന്‍ നായികിന്‍െറ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തിരുവല്ലയില്‍ എത്തിയ സംഘം അഞ്ച് ബോഗിയടങ്ങുന്ന പ്രത്യേക ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക് പോയി. ചെങ്ങന്നൂരില്‍നിന്നാണ് പരിശോധന തുടങ്ങിയത്. ആറ് മോട്ടോര്‍ ട്രോളികളിലാണ് സംഘത്തിന്‍െറ പരിശോധന. ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെ ഒമ്പത് കിലോമീറ്ററിലെ കോടിയാട്ടുകര, പ്രാവിന്‍കൂട്, കുറ്റൂര്‍, ഇരുവള്ളിപ്ര എന്നീ അടിപ്പാതകളിലും മണിമല, പമ്പ നദികള്‍ക്കും തോടുകള്‍ക്കും കുറുകെയുള്ള മറ്റ് വലുതും ചെറുതുമായ പാലങ്ങളിലുമെല്ലാം പരിശോധന നടത്തി. 5.30ന് തിരികെ തിരുവല്ലയിലത്തെിയ സംഘം ഇവിടെനിന്ന് അഞ്ച് ബോഗികളുള്ള മറ്റൊരു ട്രെയിനില്‍ വീണ്ടും ചെങ്ങന്നൂരിലേക്ക് പോയി. പരമാവധി 120 കി.മീറ്റര്‍ വരെ വേഗത്തില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടിച്ചുള്ള പരിശോധനയും നടന്നു. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പഞ്ചം, ചീഫ് എന്‍ജിനീയര്‍ ബി. കമലാകരറെഡ്ഡി, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. സുജീന്ദ്രന്‍ എന്നിവരും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിഗ്നല്‍, അഡ്മിനിസ്ട്രേറ്റിവ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും കമീഷണര്‍ക്കൊപ്പം ഉണ്ടായിരുന്നു. പരിശോധന സംബന്ധിച്ച് കമീഷണറുടെ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന് നല്‍കും. പുതിയ പാതയില്‍ പാലം ഉറപ്പിക്കുന്ന ജോലികള്‍ കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായിരുന്നു. ജൂണ്‍ 21ന് ഡീസല്‍ എന്‍ജിന്‍ പരീക്ഷണയോട്ടം നടത്തി. പിന്നീട് വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം ആഗസ്റ്റ് 15നാണ് ഇലക്ട്രിക് ട്രെയിനിന്‍െറ പരീക്ഷണയോട്ടം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.