പട്ടികജാതി വികസനപദ്ധതികള്‍ക്ക് അംഗീകാരം

പത്തനംതിട്ട: പട്ടികജാതി വികസനത്തിനുള്ള പ്രത്യേക കേന്ദ്രസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള വിവിധ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വര്‍ക്കിങ്ഗ്രൂപ് അംഗീകാരം നല്‍കി. ജില്ലാ മൃഗസംരക്ഷണ ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ ആടുവളര്‍ത്തല്‍ പദ്ധതി പ്രകാരം ആണാടും പെണ്ണാടും ഉള്‍പ്പെടുന്ന 50 യൂനിറ്റുകള്‍ വിതരണം ചെയ്യും. ക്ഷീരവികസന വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഗോദാനം പശു യൂനിറ്റ് 50 പേര്‍ക്ക് അനുവദിക്കും. തിരുവല്ല, പത്തനംതിട്ട എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 40പേര്‍ക്ക് വീതം ആകെ 80 പേര്‍ക്ക് ജില്ലാ എംപ്ളോയ്മെന്‍റ് ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ മത്സരപരീക്ഷാ പരിശീലനം നല്‍കും. ജില്ലാ പട്ടികജാതി വികസന ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ പത്താം ക്ളാസ് ജയിച്ച 50 യുവാക്കള്‍ക്ക് എക്സ്റേ വെല്‍ഡിങ്ങിലും 30 യുവതികള്‍ക്ക് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്‍റിലും പരിശീലനം നല്‍കും. അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേയിലും അലുമിനിയം ഫാബ്രിക്കേഷനിലും ഡിപ്ളോമ ഇന്‍ മള്‍ട്ടിമീഡിയയിലും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങിലും സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രോണിക് ഓഫിസിലും 30 പേര്‍ക്ക് വീതവും ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ 50 പേര്‍ക്കും സ്റ്റീല്‍ സ്ട്രക്ചറല്‍ ഫാബ്രിക്കേഷനില്‍ 20 പേര്‍ക്കും പരിശീലനം നല്‍കും. തൊഴിലധിഷ്ഠിത പരിശീലന പരിപാടിയുടെ ഭാഗമായി 160 പേര്‍ക്ക് ക്രയിന്‍, ഫോര്‍ക് ലിഫ്റ്റ്, എക്സ്കവേറ്റര്‍, ട്രാക്ടര്‍, റോഡ് റോളര്‍, ബസ്, ലോറി എന്നിവ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കും. ഗ്രോ ബാഗ് നല്‍കുന്ന പദ്ധതി ജില്ലയിലെ എട്ട് ബ്ളോക്കുകള്‍ക്കുമായി തയാറാക്കി നല്‍കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍ദേശം നല്‍കി. 2016-17 വര്‍ഷത്തെ പട്ടികജാതി വികസന പദ്ധതിക്കുള്ള പ്രത്യേക കേന്ദ്ര സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലക്ക് 65 ലക്ഷം രൂപ അനുവദിക്കുമെന്ന് പട്ടികജാതി വികസന ഡയറക്ടറേറ്റില്‍നിന്ന് അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.ജെ. ആമിന പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ലീല മോഹന്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി പ്ളാനിങ് ഓഫിസര്‍ വി.ആര്‍. മുരളീധരന്‍ നായര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.