മദ്യപിച്ചയാള്‍ ഓടിച്ച കാര്‍ രണ്ട് ഓട്ടോകളിലും സ്കൂട്ടറിലും ഇടിച്ചു; എ.എസ്.ഐയെ മര്‍ദിച്ചു

അടൂര്‍: മദ്യലഹരിയില്‍ കാറോടിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുന്നില്‍പോയ ഓട്ടോയില്‍ ഇടിച്ച് മറിഞ്ഞശേഷം സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു ഓട്ടോയും സ്കൂട്ടറും ഇടിച്ചുതെറിപ്പിച്ചു. സംഭവം അറിഞ്ഞത്തെിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടെ എ.എസ്.ഐയെയും ഡ്രൈവറെയും മര്‍ദിച്ചു. മറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ അടൂര്‍ ഹോളിക്രോസ് ഹോസ്പിറ്റല്‍ ജങ്ഷനിലായിരുന്നു സംഭവം. കായംകുളം രണ്ടാംകുറ്റിയില്‍നിന്ന് അടൂരിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോക്ക് പിന്നില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വള്ളിക്കോട് കോട്ടയം സ്വദേശി ഐസക്കിന്‍െറ വാഗണര്‍ കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോഡ്രൈവര്‍ റോഡിലേക്ക് തെറിച്ചുവീണ് ഇയാള്‍ക്ക് മുകളിലേക്ക് ഓട്ടോ മറിഞ്ഞു. ഓട്ടോഡ്രൈവറായ രണ്ടാം കുറ്റി വെട്ടുംമൂട്ടില്‍ കിഴക്കേതില്‍ അന്‍സാരി (28), നിര്‍ത്തിയിട്ട ഓട്ടോയുടെ ഡ്രൈവര്‍ കരുവാറ്റ സന്തോഷ് ഭവനില്‍ ബൈജു കൃഷ്ണന്‍ (43), സ്കൂട്ടര്‍ യാത്രക്കാരിയായ പഴകുളം കല്ളേലില്‍ കിഴക്കേക്കരയില്‍ ആശ ബിജു (35) എന്നിവര്‍ക്ക് പരിക്കേറ്റു. രോഷാകുലരായ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ഇതിനിടെ ഇയാളുടെ കാറില്‍നിന്ന് പാതികാലിയായ മദ്യക്കുപ്പിയും നാട്ടുകാര്‍ കണ്ടെടുത്തു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ പൊലീസിന് നേരെ തിരിഞ്ഞ ഇയാള്‍ എ.എസ്.ഐ അജികുമാര്‍ (48), ഹോംഗാര്‍ഡ് സന്തോഷ് എന്നിവരെ മര്‍ദിച്ച് പരിക്കേല്‍പിച്ചു. തുടര്‍ന്ന് എസ്.ഐ ശാമുവേല്‍ എബ്രഹാമിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയാണ് സ്റ്റേഷനിലത്തെിച്ചത്. സ്റ്റേഷനില്‍ എത്തിയും ഇയാള്‍ പൊലീസിനുനേരെ തിരിഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും പൊലീസിനെ ആക്രമിച്ച് ജോലി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.