കോടി കൊടുത്താല്‍ ഒരു ബാര്‍ അതാണ് യു.ഡി.എഫിന്‍െറ മദ്യനയം – ബാലകൃഷ്ണപിള്ള

കോഴഞ്ചേരി: ഓരോ കോടി കൊടുത്താല്‍ ഓരോ ബാര്‍ അനുവദിക്കുന്നതാണ് യു.ഡി.എഫിന്‍െറ ഇപ്പോഴത്തെ മദ്യ നയമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള. ഉമ്മന്‍ ചാണ്ടിയുടെ മദ്യനയം ശുദ്ധതട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ആറന്മുള ഐക്കര ജങ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍തന്നെ ആറു ബാറുകള്‍ അനുവദിച്ചു കഴിഞ്ഞു. നാലെണ്ണം കൂടി ലിസ്റ്റില്‍ ബാക്കിയുണ്ട്. അതു കഴിഞ്ഞാല്‍ ഉടന്‍ 300 ബാറുകള്‍ കൂടി അപ്ഗ്രേഡ് ചെയ്ത് അഞ്ച് സ്റ്റാര്‍ ഗണത്തില്‍പെടുത്തി അനുവദിക്കാന്‍ നീക്കമുണ്ടെന്നും അറിയുന്നു. യു.ഡി.എഫ് രൂപവത്കരിച്ചതിന്‍െറ മുഖ്യശില്‍പികളില്‍ താന്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉമ്മന്‍ ചാണ്ടി സ്വന്തം സഭയുടെ കേസില്‍ എതിര്‍പക്ഷത്തിന്‍െറ ഭാഗത്തുനിന്ന് അവര്‍ക്കു കാര്യം സാധിച്ചുകൊടുത്ത ആളാണ്. ഇതിലും കോഴയുടെ അംശമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രസാദ് വേരുങ്കല്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ചെങ്ങറ സുരേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. പത്മകുമാര്‍, ജില്ലാ കമ്മിറ്റി അംഗം കെ.എം. ഗോപി, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ആര്‍. ശരത്ചന്ദ്രകുമാര്‍, സ്ഥാനാര്‍ഥി വീണ ജോര്‍ജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചന്‍ കാക്കനാടന്‍, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം രാജു കടക്കരപ്പള്ളി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എന്‍. പ്രഭാകരന്‍ ആചാരി, പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാബു കോയിക്കലത്തേ്, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ വി.കെ. ബാബുരാജ്, കെ.കെ. ശ്രീധരന്‍, ബ്ളോക് അംഗം സുധീഷ്, ബി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.