ചുങ്കപ്പാറ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ദുരിതം മാത്രം

ചുങ്കപ്പാറ: പതിറ്റാണ്ടുകള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ ചുങ്കപ്പാറ ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായപ്പോള്‍ യാത്രക്കാര്‍ക്ക് ദുരിതം മാത്രം. ഇപ്പോള്‍ സ്റ്റാന്‍ഡിനുള്ളില്‍ യാത്രക്കാര്‍ക്ക് നില്‍ക്കാനോ ഇരിക്കാനോ സൗകര്യമില്ല. മഴ പെയ്തതോടെ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട് ചളിനിറഞ്ഞിരിക്കുന്നതിനാല്‍ എവിടെനിന്ന് ബസ് കയറണമെന്ന് യാത്രക്കാരും എവിടെ ബസ് നിര്‍ത്തണമെന്ന് ബസ് ജീവനക്കാരും ആശങ്കയിലാണ്. പ്രവേശകവാടത്ത് ആദ്യം നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ അനൗണ്‍സ്മെന്‍റിനായി മാറ്റി. തല്‍ക്കാലം യാത്രക്കാര്‍ക്ക് കയറി നില്‍ക്കാന്‍ ഇടം ഒരുക്കിയതാണ് ഏക സൗകര്യം ഒരുക്കല്‍. എന്നാല്‍, വെള്ളക്കെട്ടും ചളിയും നിറഞ്ഞതിനാല്‍ ബസ്സ്റ്റാന്‍ഡിനുള്ളില്‍ കയറാന്‍ അറപ്പാകുന്ന അവസ്ഥയാണിപ്പോള്‍. പ്രവേശ കവാടത്തിന് സമീപമാണ് ഇപ്പോള്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നതും ബസ് നിര്‍ത്തുന്നതും. ഇത് അപകടത്തിന് വഴിയൊരുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാതെ ധിറുതികൂട്ടി ബസ്സ്റ്റാന്‍ഡ് തുറന്ന് കൊടുത്തതില്‍ വ്യാപക പ്രതിഷേധം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനാണ് ബസ്സ്റ്റാന്‍ഡ് തുറന്ന് നല്‍കിയത്. എന്നാല്‍, വാഹനങ്ങള്‍ കയറുന്നതും ഇറങ്ങുന്നതും ഒരേ കവാടത്തിലൂടെയാകുകയും പ്രവേശ കവാടത്തിന് സമീപം വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും മൂലം ഗതാഗതക്കുരുക്ക് നിത്യസംഭവമാണിപ്പോഴും. ബസ്സ്റ്റാന്‍ഡ് തുറന്ന് നല്‍കുന്നതിനായി കൂടിയ ട്രാഫിക് അഡൈ്വസറി യോഗത്തില്‍ പല തീരുമാനങ്ങളും എടുത്തെങ്കിലും എല്ലാം കടലാസിലൊതുങ്ങി. ബസ്സ്റ്റോപ്പുകള്‍ പുന$ക്രമീകരിച്ചതിനാല്‍ സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങുന്ന വാഹനങ്ങള്‍ നിര്‍ത്തേണ്ട സ്ഥലങ്ങള്‍ എവിടെയാണെന്നുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുമൂലം നിരവധി പേര്‍ക്ക് ബസ് ലഭിക്കാതെ പോകുന്നതായും പരാതി ഉയരുന്നു. യാത്രാക്കാരുടെ ദുരിതമകറ്റാന്‍ വേണ്ടി തുറന്ന് നല്‍കിയ ബസ്സ്റ്റാന്‍ഡുകൊണ്ട് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ദുരിതം മാത്രമായി മാറിയിരിക്കുകയാണ്. ഏറെ കൊട്ടിഗ്ഘോഷിച്ച് തുറന്നു നല്‍കിയ ബസ്സ്റ്റാന്‍ഡില്‍ കാലുകുത്താന്‍ പോലും കഴിയാത്ത അവസ്ഥയായിട്ടും പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിക്കും തയാറാകുന്നില്ളെന്നാണ് പരക്കെ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.