പത്തനംതിട്ട: പുതിയ സ്വകാര്യ ബസ്സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച് പ്രതിഷേധം. കുഴികളും ചളിയും നിറഞ്ഞ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുംകൂടി എത്തിയതോടെ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും കുഴികള്‍ മൂടുന്നതിന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു പ്രതിഷേധ വര മേളം നടത്തിയത്. സ്റ്റാന്‍ഡിലെ കുഴികള്‍ കടക്കുന്നതിന് കുട്ടവഞ്ചിയുമായി എത്തുന്ന യാത്രക്കാരനും കുഴികള്‍ ചാടിക്കടന്ന് വന്നവന്‍െറ ചാട്ടം നിര്‍ത്താന്‍ പറ്റാതെയാകുന്നതും സ്റ്റാന്‍ഡിനടുത്ത് എണ്ണയും കുഴമ്പും വില്‍ക്കുന്നയാള്‍ പണക്കാരനായതുമായ കാര്‍ട്ടൂണുകള്‍ കാണികള്‍ നന്നായി ആസ്വദിച്ചു. സ്റ്റാന്‍ഡില്‍കൂടി വന്നയാള്‍ ദേഹമാകെ ചളിനിറഞ്ഞ് കളിമണ്‍ ശില്‍പംപോലെ ആയതും തോട്ടിലൂടെയാണ് ബസ് പോകുന്നതെന്നു കരുതി ഡ്രൈവറോട് കോപിക്കുന്ന യാത്രക്കാരന്‍െറതും ഉള്‍പ്പെടെ പത്തോളം കാര്‍ട്ടൂണുകളാണ് ഷാജി മാത്യു വരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.