കൊടുമണ്‍ പഞ്ചായത്ത് ഓഫിസ് കെട്ടിട ശിലാസ്ഥാപനം വിവാദത്തില്‍

കൊടുമണ്‍: കൊടുമണ്‍ പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിട സമുച്ചയത്തിന്‍െറ ശിലാസ്ഥാപനം വ്യാഴാഴ്ച നടക്കും. പഞ്ചായത്ത് സ്റ്റേഡിയം സ്ഥലത്ത് കെട്ടിടം പണിയുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എല്‍.ഡി.എഫും ബി.ജെ.പിയും പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശിലാസ്ഥാപന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. കൊടുമണ്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്തുള്ള സ്റ്റേഡിയം സ്ഥലത്തിന്‍െറ പടിഞ്ഞാറ് ഭാഗത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തലയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുക. 65 ലക്ഷം രൂപയാണ് കെട്ടിടം പണിക്കായി അനുവദിച്ചിട്ടുള്ളത്. മൂന്നുനില കെട്ടിടമാണ് ഉദ്ദേശിക്കുന്നത്. 30 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടും 35 ലക്ഷം രൂപ ലോകബാങ്ക് സഹായവുമാണ്. പഞ്ചായത്തിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫിസുകളും ഒരു കുടക്കീഴില്‍ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിട്ടത്. നിലവിലുള്ള കെട്ടിടം മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേര്‍ന്നാണ്. കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്‍െറ പല ഭാഗങ്ങളും ഇടിഞ്ഞ് നശിച്ചനിലയിലാണ്. എല്‍.ഡി.എഫ് ഭരണകാലത്താണ് സ്റ്റേഡിയത്തിന് അഞ്ച് ഏക്കറോളം നെല്‍പാടം വാങ്ങുകയും പിന്നീട് ഇത് മണ്ണിട്ട് നികത്തുകയും ചെയ്തത്. സ്റ്റേഡിയം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ഭാഗം ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാനും തീരുമാനിച്ചതാണ്. ഇതിനിടെ 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും തുല്യശക്തിയായി മാറിയതോടെ നറുക്കെടുപ്പിലൂടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. ഇതോടെയാണ് സ്റ്റേഡിയത്തോട് ചേര്‍ന്ന് പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്ന് മുതല്‍ എല്‍.ഡി.എഫ് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സമരങ്ങള്‍ നടത്തിയിരുന്നു. പഞ്ചായത്ത് ഓഫിസിന് കെട്ടിടം പണിയുന്നത് സ്റ്റേഡിയം വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. എന്നാല്‍, സ്റ്റേഡിയം വികസനത്തിന് കെട്ടിടം ഒരു തടസ്സവുമാകില്ളെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.