ദാനഭൂമിയിലെ ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നാളെ

ഒറ്റപ്പാലം: ആയുര്‍വേദ ശിരോമണി വേലായുധന്‍ നായര്‍ സര്‍ക്കാറിന് ദാനം ചെയ്ത സ്ഥലത്ത് ഗവ. ആയുര്‍വേദ ആശുപത്രിക്ക് ഒരു കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മിക്കുന്നു. ഇതിന്‍െറ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് എം. ഹംസ എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് കെട്ടിടംപണിയാന്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന ഒരുനില കെട്ടിടത്തില്‍ ഒ.പി ഡോക്ടര്‍മാരുടെ മുറികളും കിടത്തി ചികിത്സക്കുള്ള വാര്‍ഡും മറ്റുമാണ് ഒരുക്കുക. പതിറ്റാണ്ടുകാലം രോഗികളുടെ ആശ്രയ കേന്ദ്രമായിരുന്ന ഒറ്റപ്പാലം ടി.ബി റോഡിലെ വൈദ്യശാലയും കെട്ടിടം നില്‍ക്കുന്ന 15 സെന്‍റും വേലായുധന്‍ നായര്‍ സ്വകാര്യ ഒസ്യത്തിലൂടെ സര്‍ക്കാറിന് ദാനം ചെയ്യുകയായിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന 15 സെന്‍റും അതിലെ കെട്ടിടവും ദാനം ചെയ്യുന്നതിന് എഴുതിവെച്ച വില്‍പത്രത്തില്‍ മാതാവായ പണ്ടാരത്തില്‍ മാധവി അമ്മയുടെ സ്മാരകമായി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി നിര്‍മിക്കണമെന്ന ഏക ഉപാധിയാണ് അദ്ദേഹം വെച്ചിരുന്നത്. ഒസ്യത്ത് എഴുതി അധികം താമസിയാതെ 2006 ഏപ്രില്‍ നാലിന് വേലായുധന്‍ നായര്‍ ജീവിതത്തോട് വിടവാങ്ങി. വൈദ്യരുടെ ബന്ധുക്കളുടെ കൂടി നിര്‍ബന്ധപ്രകാരം റവന്യൂ വകുപ്പ് മാസങ്ങള്‍ക്കുശേഷം സ്ഥലം ഏറ്റെടുത്തു. ആയുര്‍വേദ വകുപ്പിന് 2009ലാണ് സ്ഥലം റവന്യൂ വകുപ്പ് കൈമാറിയത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ‘പണ്ടാരത്തില്‍ മാധവി അമ്മ മെമോറിയല്‍ ആയുര്‍വേദ ആശുപത്രി’ എന്ന പേരില്‍ തന്നെയാണ് പദ്ധതി മുന്നോട്ടു പോകുന്നത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സന്‍ പി. സുബൈദ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.