മുന്‍ എം.എല്‍.എമാരുടെ വാര്‍ഡുകളില്‍ മുക്കോണ മത്സരം

പാലക്കാട്: രണ്ട് സി.പി.എം മുന്‍ എം.എല്‍.എമാര്‍ പാലക്കാട് നഗരസഭയിലേക്ക് സ്ഥാനാര്‍ഥികളായത് ഇത്തവണത്തെ തെരെഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചവിഷയമാണ്. മുറിക്കാവ് 29ാം വാര്‍ഡില്‍ മുന്‍ കുഴല്‍മന്ദം എം.എല്‍.എ എം. നാരായണനും പുതുപ്പള്ളിത്തെരുവ് 31ാം വാര്‍ഡില്‍ മുന്‍ പാലക്കാട് എം.എല്‍.എ അഡ്വ. ടി.കെ. നൗഷാദുമാണ് മത്സരത്തിനുള്ളത്. മുറിക്കാവില്‍ സി.പി.എമ്മിന് മുന്‍തൂക്കമുണ്ടെങ്കിലും പരമ്പരാഗത മുസ്ലിം ലീഗ് വാര്‍ഡായ 31ല്‍ ശക്തമായ ത്രികോണ മത്സരമാണ്. ടി.കെ. നൗഷാദിന് മുഖ്യ എതിരാളി ലീഗിന്‍െറ നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ടി.എ. അബ്ദുല്‍ അസീസാണ്. അസീസിന് ഭീഷണിയായി ലീഗ് വിമതന്‍ സെയ്തലവി പൂളക്കാട് പ്രചാരണത്തില്‍ സജീവമാണ്. ലീഗ് മുന്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ സെയ്തലവിയുടെ സാന്നിധ്യം ലീഗ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുമെന്നാണ് ഇടതുപ്രതീക്ഷ. എന്നാല്‍, സി.പി.എം വിമതനായി സി.ഐ.ടി.യുവിലെ എം. ജലീലും മത്സരിക്കുന്നുണ്ട്. ലീഗിന് സ്വാധീനിക്കാന്‍ കഴിയാത്ത ചില വോട്ട് ബാങ്കുകളില്‍ എല്‍.ഡി.എഫ് കണ്ണുവെച്ചിട്ടുണ്ട്. വെണ്ണക്കര സൗത് 32ാം വാര്‍ഡിലും ശക്തമായ ത്രികോണ മത്സരമാണ്. ഈ വാര്‍ഡില്‍ കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് എം. സു ലൈമാന്‍ ലീഗ് സ്ഥാനാര്‍ഥിയോട് തോറ്റത് 34 വോട്ടിനാണ്. ഇത്തവണ പോരാട്ടം മുസ്ലിം ലീഗിന്‍െറ ഷൈലജയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സൗരിയത്ത് സുലൈമാനും എന്‍.സി.പിയുടെ എസ്. റാബിയയും തമ്മിലാണ്. എസ്.ഡി.പി.ഐയുടെ എം.എ. റഷീദ ബി.ജെ.പിയുടെ സിന്ധു രാജന്‍ എന്നിവരുമുണ്ട്. കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ ശെല്‍വപാളയം 22ാം വാര്‍ഡില്‍ റെസിഡന്‍റ് അസോസിയേഷന്‍ പിന്തുണയുള്ള സൈഫുദ്ദീന്‍ കിച്ച്ലുവിനെ സ്ഥാനാര്‍ഥിയാക്കി വാര്‍ഡ് പിടിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്‍െറ എം.കെ. മുകേഷ്കുമാറും ബി.ജെ.പിയുടെ എസ്.പി. അച്യുതാനന്ദനുമാണ് എതിരാളികള്‍. കുന്നത്തൂര്‍മേട് നോര്‍ത്തില്‍ മുന്‍ നഗരസഭ ചെയര്‍മാന്‍ എം.എസ്. ഗോപാലകൃഷ്ണന്‍െറ മകന്‍ ജി. ശങ്കരനാരായണനാണ് സി.പി.എം സ്ഥാനാര്‍ഥി. മുഖ്യഎതിരാളി കോണ്‍ഗ്രസിലെ എം. മോഹന്‍ബാബു. 27ാം വാര്‍ഡായ മണപ്പുള്ളിക്കാവില്‍ സി.പി.എം മുന്‍ കൗണ്‍സിലര്‍ ബാബുവാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ഇവിടെ സി.പി.എമ്മിലെ അഡ്വ. ആര്‍. വേണുവും കോണ്‍ഗ്രസിലെ വി. മോഹനനുമാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. വെസ്റ്റ് യാക്കരയില്‍ സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥിയുമായ എ. കുമാരിക്കെതിരെ മത്സരിക്കുന്നത് ലീഗിലെ സീനത്ത് ബഷീറാണ്. എം. രാധികയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. വെണ്ണക്കര സെന്‍ട്രലില്‍ കുടിവെള്ള പ്രശ്നമാണ് പ്രധാന ചര്‍ച്ച. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റായ ഇവിടെ ബി. സതീഷാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പിയുടെ പ്രസാദും സി.പി.എം സ്വതന്ത്രനായി വി. രാമചന്ദ്രനുമുണ്ട്. സി.പി.എം സിറ്റിങ് വാര്‍ഡായ ഒതുങ്ങോട് എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥിയെ വെച്ചാണ് ബി.ജെ.പി പരീക്ഷണം. 37ാം വാര്‍ഡായ കള്ളിക്കാട് എല്‍.ഡി.എഫ് ഗോദയില്‍ ലീഗ് വിമത മറിയം ഖാജാ ഹുസൈനെയാണ്. മുസ്ലിം ലീഗ് മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ കൗണ്‍സിലറുമായ കെ.കെ. ഖാജാ ഹുസൈന്‍െറ ഭാര്യയാണ് മറിയം. എല്‍.ഡി.എഫ് വിമതയായി ജാസ്മിനും രംഗത്തുണ്ട്. പി.എം. ഹബീബയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. പി.എച്ച്. മറിയ എന്ന അപരയുമുണ്ട്. 39ാം വാര്‍ഡായ നൂറണിയില്‍ മുന്‍ കൗണ്‍സിലര്‍ എ.എം. അബ്ദുല്ലയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ടി.എം. രാമചന്ദ്രന്‍ എല്‍.ഡി.എഫ് സ്വതന്ത്രനും എന്‍.ആര്‍. രാമകൃഷ്ണന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ്. കഴിഞ്ഞ തവണ സര്‍വസ്വതന്ത്രന്‍ അഷ്ക്കര്‍ വിജയിച്ച വിത്തുണ്ണിയില്‍ ഇത്തവണ കനത്ത പോരാട്ടമാണ്. ലീഗിലെ മെഹറൂണും എല്‍.ഡി.എഫ് സ്വതന്ത്ര സാജിത ഫഹീമുമാണ് പ്രധാന മത്സരം. കെ. പ്രിയയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.