പൊന്നാനി: പൊന്നാനി ശക്തി തിയറ്ററിന് പിറകുവശത്തെ ഒരു ഏക്കറോളം നഞ്ചഭൂമി നികത്താൻ 2017 ൽ നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയ സംഭവത്തിൽ മലപ്പുറത്തുനിന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. വിജിലൻസ് ഡിവൈ.എസ്.പി എ. രാമചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഫയലുകൾ പരിശോധിച്ചത്. തണ്ണീർത്തട നിയമം ലംഘിച്ച് മണ്ണിട്ട് നികത്താൻ സെക്രട്ടറി ഉടമക്ക് ഉത്തരവ് നൽകിയത് അപാകതയാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി വിജിലൻസ് ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
സംഭവം വിവാദമായതിനെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസ് കണ്ടെത്തിയ കാര്യങ്ങൾ നഗരസഭ ഡയറക്ടറേറ്റിന് കൈമാറും. ഈഴുത്തിരുത്തി വില്ലേജിലെ ബ്ലോക്ക് 66ൽ റീസർവേ 203/1എയിൽ രജിസ്റ്റർ പ്രകാരം ഡാറ്റാ ബാങ്കിൽ നഞ്ച ഭൂമിയായി രേഖപ്പെടുത്തിയ സ്ഥലം മണ്ണിട്ട് നികത്താനാണ് സെക്രട്ടറി അനുമതി നൽകിയിരുന്നത്. വിഷയത്തിൽ പ്രതിപക്ഷം നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. വിജിലൻസ് എസ്.ഐ ശ്രീനിവാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ റഫീഖ്, ജസീർ, ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.