വള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. പി. അബ്ദുൽ ഹമീദ് എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ശുദ്ധജല പൈപ്പുകൾ മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും പൊട്ടുന്നത് പതിവാണ്. നാട്ടുകാരുടെ പരാതി കണക്കിലെടുത്ത് കാലഹരണപ്പെട്ട പൈപ്പുകൾ പൂർണമായും മാറ്റുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ദേശീയപാത കാക്കഞ്ചേരി മുതൽ ഇടിമുഴി, ഇത്തിളാംകുന്ന് ഭാഗങ്ങളിൽ അഴുക്കുചാൽ നിർമാണത്തിൽ പൈപ്പുകൾ പൂർണമായും മാറ്റി, എ.സി പൈപ്പുകൾക്ക് പകരം ഡി.ഐ പൈപ്പാക്കാൻ ഒന്നര കോടിയുടെ പദ്ധതി അംഗീകാരത്തിനായി വാട്ടർ അതോറിറ്റി എം.ഡിക്ക് സമർപ്പിച്ചതായി ഉദ്യോഗസ്ഥർ എം.എൽ.എയെ അറിയിച്ചു. മാതാപുഴ റോഡിൽ നാല് ചെറുകിട പദ്ധതിയുടെ പൈപ്പുകൾ അടിയന്തരമായി സ്ഥാപിക്കും. ചേലേമ്പ്ര, മൂന്നിയൂർ, തേഞ്ഞിപ്പലം, പെരുവള്ളൂർ, മൂന്നിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള നിർദേശം ഉടൻ സമർപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. വേനലിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ മണ്ണട്ടാംപാറയിൽ താൽക്കാലിക തടയണ സ്ഥിരപ്പെടുത്താൻ ജലവിഭവ വകുപ്പ് ഇറിഗേഷൻ വകുപ്പിൽ ശിപാർശ ചെയ്തതായി യോഗത്തിൽ വ്യക്തമാക്കി. പെരുവള്ളൂർ പഞ്ചായത്തിലും പൈപ്പുകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. വലക്കണ്ടി, കുന്നത്ത് പറമ്പ് ടാങ്കിലേക്ക് വേനലിന് മുമ്പുതന്നെ വെള്ളമെത്തിക്കാൻ നടപടി വേഗത്തിലാക്കും. പെരുവള്ളൂർ പഞ്ചായത്തിന് വേണ്ടി മാത്രം ചേളാരി ട്രീറ്റ്മെൻറ് പ്ലാൻറിൽ ഒരാഴ്ചക്കകം ഫ്യൂജൽ പമ്പ് സെറ്റ് സ്ഥാപിക്കാൻ നടപടിയായതായി അധികൃതർ പറഞ്ഞു. പള്ളിക്കൽ പഞ്ചായത്തിൽ വെള്ളം ലഭ്യമാക്കാൻ ചീക്കോട് കുടിവെള്ള പദ്ധതിയിലുൾപ്പെടുത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ജലനിധി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. പരപ്പനങ്ങാടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് നിർമിച്ച പാലത്തിങ്ങൽ കുടിവെള്ള പദ്ധതി പൂർണമായും വള്ളിക്കുന്ന് പഞ്ചായത്തിലേക്ക് ഉപയോഗപ്പെടുത്തും. കൊടക്കാട് മുതൽ മാതാപുഴ വരെയുള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്താൻ വിശദ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചേലേമ്പ്രയിൽ തുടർച്ചയായി ഉണ്ടാവുന്ന പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് പരിശോധിക്കാൻ ജലവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമ പഞ്ചായത്ത് അധികൃതരുമൊത്ത് അടുത്തയാഴ്ച പരിശോധന നടത്താൻ തീരുമാനിച്ചു. എൻ.സി.സി ക്യാമ്പിലേക്കുള്ള പൈപ്പുകൾ ഒലിപ്രംകടവിനടുത്ത കോമരപ്പടിയിലേക്ക് നീട്ടുന്ന കാര്യം പരിശോധിച്ച് നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.