നിലമ്പൂർ: ഗേറ്റ് വേ ഓഫ് മലബാർ ടൂറിസത്തിെൻറ ഭാഗമായ വഴിക്കടവ് ഇക്കോ ടൂറിസം പദ്ധതിക്ക് ഭൂഉടമകൾ സമ്മത പത്രം കൈമാറി. പദ്ധതി പ്രദേശമായ വഴിക്കടവ് കെട്ടുങ്ങലിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് സമ്മതപത്രം കൈമാറിയത്. കാരക്കോടൻ പുഴയുടെ ജലസമൃദ്ധി ഉപയോഗിച്ചാണ് വഴിക്കടവ് ടൂറിസം വികസനം നടപ്പാക്കുന്നത്. നാല് കോടിയോളം രൂപയാണ് ഇതിനായി സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചത്. വഴിക്കടവ് ടൗണിൽ കാരക്കോടൻ പുഴക്ക് കുറുകെ നിർമിച്ച പാലം മുതൽ കെട്ടുങ്ങലിലെ വി.സി.ബി കം ബ്രിഡ്ജ് വരെയുള്ള ഒരു കിലോമീറ്ററിലധികം ദൂരം പുഴയോരത്ത് ആറ് മീറ്റർ വീതിയിൽ നടപ്പാലം നിർമിക്കാനാണ് സ്വകാര‍്യഭൂമി ആവശ‍്യം. 28 ആളുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി കൈമാറുന്നതിന് തടസ്സമില്ലെന്ന് കാണിച്ച് ഭൂരിപക്ഷം ഭൂഉടമകളും ബുധനാഴ്ച സമ്മതപത്രം കൈമാറി. വിദേശത്തുള്ള ഭൂഉടമകൾ ഭൂമി കൈമാറുന്നതിന് സമ്മതമാണെന്ന് അറിയിച്ചിട്ടുമുണ്ട്. ഊട്ടി, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകളെ വഴിക്കടവ് വഴി ആകർഷിക്കുകയും ഇവർക്ക് ഇവിടെ ഇടത്താവളം ഒരുക്കുകയുമാണ് ലക്ഷ‍്യം. ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം പി.വി. അൻവർ എം.എൽ.എ പദ്ധതി നിർവഹിച്ചു. ടൂറിസം വികസനം സംസ്ഥാന സർക്കാറിെൻറ പ്രഖ‍്യാപിത നയങ്ങളിൽ പ്രധാനപ്പെട്ടതാണെന്നും വരുമാനവും അതോടൊപ്പം കൂടുതൽ തൊഴിലവസരവും സൃഷ്ടിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ‍്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു അധ‍്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.ടി സാവിത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സലാഹുദ്ദീൻ, പി.ടി. ഉഷ, ബൈജു പാലാട്, നിലമ്പൂർ ഡെപ‍്യൂട്ടി തഹസിൽദാർ വിജയകുമാർ, വഴിക്കടവ് വില്ലേജ് ഓഫിസർ എം.എസ്. സംസാദ്, താലൂക്ക് സർവേയർ രാജീവ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി. ജോർജ്, ബിനീഷ് മൊടപ്പൊയ്ക, മച്ചിങ്ങൽ കുഞ്ഞു, വി. വിനയചന്ദ്രൻ, സി.കെ. മൊയ്തീൻ, ഗോപൻ മരുത തുടങ്ങിയവർ സംസാരിച്ചു. പടം: 1 -വഴിക്കടവ് ഇക്കോ ടൂറിസം പദ്ധതി പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.