ഗൗരി ലങ്കേഷ് വധം: കേരളം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് ^കവിത ലങ്കേഷ്

ഗൗരി ലങ്കേഷ് വധം: കേരളം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് -കവിത ലങ്കേഷ് തിരൂർ: ഫാഷിസ്റ്റുകൾ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനെതിരെ കേരളം നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും ഗൗരിയുടെ ശബ്ദം നിലക്കില്ലെന്നും സഹോദരിയും ചലച്ചിത്ര സംവിധായകയുമായ കവിത ലങ്കേഷ്. തിരൂർ മലയാള സർവകലാശാലയിൽ കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗൗരിക്ക് നേരത്തേ വധ ഭീഷണിയുണ്ടായിരുന്നു. അതിൽ പേടിക്കാതെയാണ് ഗൗരി എഴുതിയതും പ്രവർത്തിച്ചതും. ലങ്കേഷ് പത്രികയുടെ നടത്തിപ്പിൽ ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഒരു പരസ്യം പോലും ഇല്ലാതെയാണ് അച്ഛൻ പത്രം നടത്തിക്കൊണ്ടുപോയിരുന്നത്. നിലപാടിൽനിന്ന് മാറാതെ ഗൗരിയും അത് തുടർന്നു. മാവോവാദികളാണ് കൊലക്ക് പിന്നിലെന്ന് പ്രചാരണം നടത്തുന്നുണ്ട് ചിലർ. ഇഷ്ടമില്ലാത്തത് പറയുമ്പോൾ അത് സഹിഷ്ണുതയോടെ കേൾക്കാതെ ജീവിക്കാൻ വിടില്ലെന്ന് പറയുന്നത് ഫാഷിസമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ പത്രപ്രവർത്തനം എന്നും എതിർപ്പു നേരിട്ടിരുന്നതായി മുഖ്യപ്രഭാഷണം നടത്തിയ ഔട്ട്ലുക്ക് എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രൻ പറഞ്ഞു. ഇഷ്ടമില്ലാത്തത് പറഞ്ഞാൽ വധശിക്ഷ വിധിക്കപ്പെടുന്ന കാലമാണ്. എം.എം. കൽബുർഗിയുടെ ഘാതകരെ ജയിലിൽ എത്തിച്ചിരുന്നുവെങ്കിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർ തങ്ങൾക്കെതിരെ ഇരുട്ടിൽ ഒരു കൊലയാളി പതിയിരിക്കുന്നുണ്ടെന്ന ജാഗ്രത പുലർത്തണമെന്നും രാജേഷ് രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളുടെ കൗണ്ടർ പവർ ഇല്ലായ്മ ചെയ്താൽ ഇവിടെ മറ്റെല്ലാ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുന്ന കാലം വരുമെന്ന് മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് പറഞ്ഞു. ചോദ്യം ചെയ്യുന്ന മാധ്യമപ്രവർത്തകരെ വ്യക്തിപരമായി ആക്രമിച്ച് നിശ്ശബ്ദരാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണി മാത്രമല്ല വധവും സർവസാധാരണയാണ് എന്ന് വരുത്താനാണ് പുതിയ ശ്രമമെന്ന് മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എൻ.പി. രാജേന്ദ്രൻ പറഞ്ഞു. നേർക്കുനേർ വരുന്നതിനെ മാത്രം പ്രതിരോധിച്ചിട്ട് കാര്യമില്ലെന്നും സമൂഹത്തെ വരിഞ്ഞ് മുറുക്കുന്ന ദുശക്തികൾക്കെതിരെ പോരാടുകയാണ് വേണ്ടതെന്നും ദേശാഭിമാനി െറസിഡൻറ് എഡിറ്റർ പി.എം. മനോജ് പറഞ്ഞു. അശോക് ശ്രീനിവാസ് മോഡറേറ്ററായി. പത്രപ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ സംസാരിച്ചു. പത്രപ്രവർത്തക യൂനിയൻ ജില്ല ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സ്വാഗതവും പ്രസിഡൻറ് ഐ. സമീൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.