കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ധാരണ പൊളിയാനും അവിശ്വാസപ്രമേയത്തിനും ഇടയാക്കിയത് മുസ്ലിം ലീഗ്-, കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങൾ പ്രവർത്തകരുടെ വികാരത്തിന് കീഴ്പ്പെട്ടതിനാൽ. ത്രികോണമത്സരം വഴി അകന്ന ഇരു പാർട്ടി പ്രവർത്തകരും പിന്നീട് ഒരു വിഷയത്തിലും യോജിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ത്രികോണ പോരാട്ടം നടന്ന കാളികാവ്, എടപ്പറ്റ, ചോക്കാട് ഗ്രാമപഞ്ചായത്തുകളിലെല്ലാം വൈരം മറന്ന് കോൺഗ്രസും ലീഗും ഒന്നിക്കുകയും ഭരണം പങ്കിടുകയും ചെയ്തു. കരുവാരകുണ്ടിൽ മാത്രം യു.ഡി.എഫാവാൻ മടിച്ചതോടെ എ.പി. അനിൽകുമാർ എം.എൽ.എ ഇടപെട്ട് ചർച്ച തുടങ്ങി. ലീഗ് നേതൃത്വത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഇതുസംബന്ധിച്ച നിർദേശം നൽകി. ഒന്നിലധികം തവണ ചർച്ചകളും നടന്നു. ഇതിനിടെ, അഡ്വ. എം. ഉമ്മർ എം.എൽ.എയും വിഷയത്തിൽ ഇടപെട്ടു. ഒടുവിൽ എ.പി. അനിൽകുമാറുമായി ലീഗ് നേതാക്കളുണ്ടാക്കിയ ധാരണ പ്രകാരം ഒക്ടോബർ മുതൽ 22 മാസം പ്രസിഡൻറ് പദം തങ്ങൾക്ക് നൽകേണ്ടതാണെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ, ഈ ധാരണ ലീഗ് പ്രവർത്തകർ അംഗീകരിച്ചില്ല. ഒന്നര വർഷത്തിലധികം നൽകരുതെന്നും അതുതന്നെ അവസാനഘട്ടത്തിൽ നൽകിയാൽ മതിയെന്നുമായിരുന്നു അവരുടെ നിലപാട്. ധാരണയെ ലീഗ് അണികൾ എതിർക്കുകയും ചെയ്തു. ലീഗ് തീരുമാനം വൈകിയതോടെ കോൺഗ്രസും നയംമാറ്റി. യു.ഡി.എഫും പ്രസിഡൻറ് പദവും േവണ്ടെന്ന പ്രവർത്തകരുടെ വികാരം മണ്ഡലം നേതൃത്വം അംഗീകരിച്ചതോടെയാണ് ലീഗ് നിലപാടിന് മറുപടിയായി കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയം ചർച്ചക്കെടുക്കുന്നതിന് തലേന്ന് വരെ ജില്ല നേതാക്കൾ തിരക്കിട്ട ആലോചന നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി വരെ ഇടപെട്ടു. പ്രമേയം പിൻവലിച്ചാൽ പ്രസിഡൻറ് സ്ഥാനം രാജിവെക്കാമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. എന്നാൽ ആദ്യം രാജി, പിന്നെ പ്രമേയം പിൻവലിക്കൽ എന്നായി കോൺഗ്രസ്. പ്രമേയം പിൻവലിച്ചാൽ നവംബർ ഒന്നിന് പ്രസിഡൻറ് രാജിവെക്കാമെന്ന് ലീഗ് ജില്ല സെക്രട്ടറി ഡി.സി.സി പ്രസിഡൻറിനെ വീണ്ടും അറിയിച്ചു. പേക്ഷ, 22 മാസം എന്നതിൽ ഉറപ്പ് നൽകാൻ ലീഗ് സെക്രട്ടറിക്കായില്ല. ഇതോടെ ഈ ആവശ്യം കോൺഗ്രസ് തള്ളുകയായിരുന്നു. 22 മാസം പ്രസിഡൻറ് പദമില്ലെങ്കിൽ സഖ്യം വേണ്ടെന്ന് കോൺഗ്രസും കോൺഗ്രസ് ചോദിക്കുന്നത് അപ്പടി നൽകിയുള്ള യു.ഡി.എഫ് വേണ്ടെന്ന് ലീഗും ഉറച്ചതോടെയാണ് പ്രമേയത്തിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.