മലപ്പുറം: ബുധനാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലും കുടിവെള്ളത്തെ ചൊല്ലി തർക്കം. വെള്ളമടിക്കാനുള്ള പമ്പ്സെറ്റ് എവിടെയെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ചോദ്യമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. സർക്കാർ സ്ഥാപിച്ച കിയോസ്കിൽ എപ്പോൾ വെള്ളമെത്തിക്കുമെന്ന മറുചോദ്യമുന്നയിച്ച് ഭരണപക്ഷം ഒന്നടങ്കം എഴുന്നേറ്റതോടെ അജണ്ടകൾ ചർച്ചെടുക്കുന്നതിന് മുമ്പ് തന്നെ ബഹളം പാരമ്യത്തിലെത്തി. ഒടുവിൽ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഹാൾ വിടുകയും ചെയ്തു. 11.30ഓടെ ചെയർപേഴ്സൻ സീറ്റിലെത്തിയയുടൻ പ്രതിപക്ഷ കൗൺസിലർ ഒ. സഹദേവനാണ് ചോദ്യങ്ങളുമായി ആദ്യം എഴുന്നേറ്റത്. ചാമക്കയം തടയണയിലുള്ള വാട്ടർ അതോറിറ്റിയുടെ കിണറിൽ പമ്പ്സെറ്റ് സ്ഥാപിച്ചോ, പൊതുകിണറുകൾ വൃത്തിയാക്കിയോ, മറ്റു പൊതുജലസ്രോതസുകൾ വീണ്ടെടുത്തോ തുടങ്ങിയവയായിരുന്നു പ്രതിപക്ഷത്തിെൻറ ചോദ്യങ്ങൾ. പമ്പ്സെറ്റ് വാങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ഫയൽ ‘ക്ലിയർ’ ആകണമെന്നും ചെയർപേഴ്സൻ അറിയിച്ചു. ഒരു നഗരസഭ വാർഡിൽ പോലും വെള്ളം കൊടുക്കാൻ കഴിയാത്ത നിങ്ങൾതന്നെ കുടിവെള്ളമില്ലാത്തതിെൻറ പേരിൽ സമരം നടത്തുന്നതെന്തിനെന്നും പ്രതിപക്ഷം ചോദിച്ചു. ഭരണപക്ഷ കൗൺസിലറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ഓഫിസിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണയും നടത്തിയിരുന്നു. എന്നാൽ, കുടിവെള്ളം നൽകുന്ന കാര്യത്തിൽ സർക്കാറിനാണ് ഉത്തരവാദിത്തമില്ലാത്തതെന്ന് പറഞ്ഞ് ഭരണപക്ഷാംഗം ഹാരിസ് ആമിയൻ എഴുന്നേറ്റു. സർക്കാർ സ്ഥാപിച്ച കിയോസ്കുകൾ ഒരുമാസം കഴിഞ്ഞിട്ടും കാലിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ തർക്കം അതിരുവിട്ടു. വെള്ളം കിട്ടുന്നില്ലെന്ന് ഏതെങ്കിലും കുടുംബത്തിന് പരാതിയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്ന് ഭരണപക്ഷം വെല്ലുവിളിച്ചു. പത്ത് മിനിറ്റിലധികം നീണ്ട ബഹളത്തിന് ശേഷം കുടിവെള്ള വിതരണത്തിൽ നഗരസഭ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഹാൾ വിടുകയായിരുന്നു. പിന്നീട് പ്രതിപക്ഷ അഭാവത്തിൽ മുൻകൂട്ടി നിശ്ചയിച്ച അജണ്ടകൾ ചർച്ചക്കെടുത്തു. മാലിന്യ സംസ്കരണത്തിന് 22 ലക്ഷം രൂപയുടെ യന്ത്രം സ്ഥാപിക്കാൻ ആലോചിച്ചിരുന്നെങ്കിലും 500 കിലോ മാലിന്യം മാത്രം സംസ്കരിക്കാൻ ശേഷിയുള്ളതായതിനാൽ സ്ഥാപിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. മുണ്ടുപറമ്പിൽ വീണ്ടും മദ്യവിൽപനശാല ആരംഭിച്ചതും യോഗത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും നഗരസഭ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അംഗങ്ങൾക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.