മഞ്ചേരി: മൂപ്പിളമത്തർക്കത്തിെൻറ പേരിൽ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യാത്തതിനാൽ മഞ്ചേരി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം മൂന്ന് മണിക്കൂർ അടച്ചിട്ടു. ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന രോഗികൾ വലഞ്ഞു. സംഭവമറിഞ്ഞ് ഒാട്ടോ ഡ്രൈവർമാരും യുവജന സംഘടന പ്രതിനിധികളും പ്രതിഷേധവുമായി എത്തി. ആരോഗ്യ ഡയറക്ടറേറ്റിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടർമാരെ ഒന്നിച്ചുകൊണ്ടുപോവാനാവില്ലെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ കൈമലർത്തിയെങ്കിലും വൈകീട്ട് അേഞ്ചാടെ ഡോക്ടർമാർ ചുമതലയേറ്റു. 25 താൽക്കാലിക ജൂനിയർ െറസിഡൻറ് ഡോക്ടർമാർ ഏതാനും ദിവസത്തിനിടയിൽ ജോലി ഒഴിവാക്കി പോയിരുന്നു. ബാക്കി പത്തുപേരെ വെച്ചാണ് അത്യാഹിത വിഭാഗം നടത്തിയത്. ഇവർ ചൊവ്വാഴ്ച കത്ത് നൽകി ജോലിയിൽനിന്ന് വിട്ടുനിൽക്കുമെന്ന് ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചിരുന്നു. മറ്റു മെഡിക്കൽ കോളജുകളിൽ സീനിയർ ഡോക്ടർമാർ അത്യാഹിത വിഭാഗം ഡ്യൂട്ടി ചെയ്യുമ്പോൾ മഞ്ചേരിയിൽ ഇത് നടപ്പാക്കുന്നില്ല. അവരെ ഡ്യൂട്ടിക്ക് നിയോഗിച്ചാൽ പ്രഫസർമാർക്ക് ആശുപത്രിയിൽ വരേണ്ടി വരുമെന്നതാണ് കാരണം. മാർച്ച് 31ന് നടന്ന എം.സി.ഐ പരിശോധനയിൽ 102 ഡോക്ടർമാരിൽ 100 പേരും ഹാജരായി എന്നാണ് റിപ്പോർട്ട്. ജൂനിയർ െറസിഡൻറ്, സീനിയർ െറസിഡൻറ് വിഭാഗം ഡോക്ടർമാർ വേറെയുമുണ്ട്. എന്നാൽ, അധ്വാനമുള്ള ജോലിക്ക് മെഡിക്കൽ കോളജ് ഡോക്ടർമാരെ കിട്ടുന്നില്ലെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിലെ ജോലി 24 മണിക്കൂറായതിനാൽ അത് താൽക്കാലികക്കാരായ ജൂനിയർ െറസിഡൻറുമാരെക്കൊണ്ട് ചെയ്യിക്കലാണ് രീതി. ഇവരുടെ ജോലി മുതിർന്ന ഡോക്ടർമാരെ ഒ.പിയിലും വാർഡിലും സഹായിക്കൽ മാത്രമാണ്. ജെ.ആർമാർക്ക് എട്ടുദിവസം ഇപ്പോൾ കാഷ്വാലിറ്റി ഡ്യൂട്ടിയും വന്നു. നാല് ദിവസംവരെ ഇത് ചെയ്യാമെന്നും എല്ലാവരും ചെയ്യേണ്ട ജോലി തങ്ങളെ മാത്രം വെച്ച് നടത്തിക്കുന്നത് ശരിയല്ലെന്നും കാണിച്ചാണ് കത്ത് നൽകിയത്. ജനറൽ ആശുപത്രിയായിരിക്കെ കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർ തസ്തികയിൽ നാലുപേരും ഡി.എം.ഒ വഴി നിയമിച്ച മൂന്നുപേരുമടക്കം ഏഴ് ഡോക്ടർമാരാണുണ്ടായിരുന്നത്. മെഡിക്കൽ കോളജാക്കി ഉയർത്തുന്നത് വരെ മുതിർന്ന ഡോക്ടർമാരും അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ താൽക്കാലികമായി നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാർ മാത്രമാണുള്ളത്. വൈകീട്ട് അഞ്ചിന് മൂന്ന് ജൂനിയർ ഡോക്ടർമാർ കാഷ്വാലിറ്റിയിൽ ചുമതലയേറ്റു. അതുവരെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയവർ മടങ്ങി. ഒബ്സർവേഷനിൽ കിടന്നിരുന്നവരും മടങ്ങി. പ്രശ്നം തീർപ്പാക്കാമെന്ന് സൂപ്രണ്ട് അറിയിച്ച് അൽപസമയത്തിന് ശേഷം ഡോക്ടർമാർ കാഷ്വാലിറ്റിയിൽ ജോലിക്കെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.