മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ ആളുകൾ നടക്കുന്ന ഭാഗത്ത് കട്ടിലിട്ട് അർബുദ രോഗികൾക്ക് കീമോതെറപ്പി ചെയ്യുന്നത് സംബന്ധിച്ച എതിർപ്പുകൾ ശക്തമായപ്പോൾ താൽക്കാലിക സംവിധാനം ഒരുക്കാൻ അധികൃതർ നിർബന്ധിതരായി. ശിശുരോഗ വിഭാഗത്തിന് നൽകിയ നാല് ബെഡുള്ള മുറിയും ത്വക്ക് വിഭാഗത്തിന് നൽകിയ മൂന്ന് ബെഡുള്ള മുറിയും അർബുദ ചികിത്സക്ക് നൽകിയതായി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ അറിയിച്ചു. രണ്ട് ഡോക്ടർമാരാണ് നിലവിൽ ഒാങ്കോളജി ഡിപ്പാർട്മെൻറിൽ. ഒ.പി നടക്കുന്നത് ആഴ്ചയിൽ ഒരു ദിവസവും. ഇതിനും പരിഹാരമായി. എല്ലാ ദിവസവും മറ്റു വിഭാഗങ്ങളെ പോലെ ഒ.പി നടത്താൻ മുറി വിട്ടുനൽകി. അർബുദ രോഗികളോട് കാണിക്കുന്ന അവഗണനകൾ ചൂണ്ടിക്കാട്ടി ആശുപത്രി മേധാവിക്കെതിരെ റേഡിയോതെറപ്പി ഡോക്ടർ ആരോഗ്യവകുപ്പിന് കത്ത് നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏപ്രിൽ നാലിന് ‘മാധ്യമം’ വാർത്ത ചേർത്തിരുന്നു. ആശുപത്രിയിൽ ഒരുവിഭാഗം ഡോക്ടർമാരും ഇക്കാര്യം ഉയർത്തി. അതോെടയാണ് താൽക്കാലികമായെങ്കിലും പരിഹാരമുണ്ടാക്കാൻ നിർബന്ധിതരായത്. അഞ്ചുനില കെട്ടിടത്തിൽ 112 മുറികളാണ് വിദ്യാർഥികൾക്ക് ഹോസ്റ്റലിന് നീക്കിവെച്ചത്. താൽക്കാലികമെന്ന് പറഞ്ഞാണിത് ചെയ്തതെങ്കിലും നാല് വർഷമായിട്ടും മാറ്റിയിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകളിൽ രോഗികൾ നിലത്ത് കിടക്കേണ്ട സ്ഥിതിയുമുണ്ട്. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് വരാന്തയിൽ കിടത്തിയിരുന്ന മുഴുവൻ രോഗികളെയും താൽക്കാലികമായി മുറികൾ കണ്ടെത്തി മാറ്റിക്കിടത്തുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. തൽക്കാലത്തേക്കെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് അടച്ചുപൂട്ടിയ ഫിസിക്കൽ മെഡിസിൻ വാർഡ് പുനരാരംഭിക്കാനും ആവശ്യമുയർന്നു. മെഡിക്കൽ കോളജ് അക്കാദമിക് വിഭാഗത്തിന് സൗകര്യമൊരുക്കാനെന്ന പേരിലാണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും രണ്ട് വാർഡുകളിൽനിന്ന് രോഗികളെ ഒഴിവാക്കി പൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.