മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ തീരുമാനിച്ചതോടെ അദ്ദേഹം പ്രതിനിധീകരിക്കുന്ന വേങ്ങര നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ടാകും. മുസ്ലിം ലീഗിെൻറ ഉറച്ച കോട്ടയായ മലപ്പുറം ലോക്സഭ മണ്ഡലത്തിൽ അട്ടിമറിക്ക് സാധ്യതയില്ലെന്നാണ് ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം തെളിയിക്കുന്നത്. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകും. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്നീടേ ഉണ്ടാകൂവെങ്കിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വേങ്ങര നിയമസഭ തെരഞ്ഞെടുപ്പ് കൂടി ചർച്ചയാകും. 2006ൽ കുറ്റിപ്പുറത്ത് കെ.ടി. ജലീലിനോട് തോറ്റശേഷം 2011ൽ വേങ്ങരയിലേക്ക് കൂടുമാറിയ പി.കെ. കുഞ്ഞാലിക്കുട്ടി 2011ലും 2016ലും വേങ്ങരയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2016ൽ 38,057 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭയിലേക്കയച്ചത്. യു.ഡി.എഫിലെയും ലീഗിലെയും പ്രധാനി വേങ്ങര വിടുന്നതോടെ പകരക്കാരൻ ആരാകും എന്ന ആകാംക്ഷയിലാണ് മണ്ഡലം നിവാസികൾ. കുഞ്ഞാലിക്കുട്ടി എം.പിയായാൽ ജില്ലയിലെ തെരഞ്ഞെടുപ്പ് ജ്വരം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.