മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി പൂട്ടിക്കിടക്കുന്ന എക്സ്റേ യൂനിറ്റ് വീണ്ടും തുറക്കും. വെള്ളിയാഴ്ച ചേർന്ന ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതടക്കം ആശുപത്രി വികസനത്തിനായുള്ള വിവിധ കാര്യങ്ങൾ ചർച്ച ചെയ്യാൻ 13ന് വിവിധ സംഘടന ഭാരവാഹികളെ പങ്കെടുപ്പിച്ച് യോഗം വിളിക്കും. അത്യാധുനിക സംവിധാനത്തോടെ സ്ഥാപിച്ച എക്സ്റേ യൂനിറ്റ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്്. വെറും 30 രൂപ ചെലവിൽ എക്സ്റേ ലഭിക്കുമെന്നതിനാൽ നിർധന രോഗികൾക്ക് ഇത് ഏറെ പ്രയോജനകരമായിരുന്നു. ലാബിൽ രണ്ട് ടെക്നീഷ്യന്മാരുടെ സേവനം ആവശ്യമാണ്. തുടക്കത്തിൽ രണ്ട് പേരുണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥലം മാറിപ്പോയി. ആശുപത്രിക്ക് സ്വന്തമായി എക്സ്റേ യൂനിറ്റ് വന്നതോടെ സമീപത്തെ നിരവധി സ്വാകാര്യ എക്സ്റേ യൂനിറ്റുകളും ചാർജ് കുറക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ, ഇപ്പോൾ സ്വകാര്യ ലാബുകളിൽ 300 മുതൽ 350 രൂപ വരെയാണ് വാങ്ങുന്നത്. നാല് ഡോക്ടർമാരുടെ ഒഴിവാണ് ആശുപത്രിയിലുള്ളത്. ഇത് നികത്താനും യോഗത്തിൽ ധാരണയായി. ആശുപത്രി വികസനത്തിന് ഫണ്ടില്ലാത്ത പ്രശ്നം പരിഹരിക്കാൻ വിവിധ സേവനങ്ങളുടെ ചാർജ് വർധിപ്പിക്കണമെന്ന നിർദേശമുയർന്നു. ഇത് പ്രകാരം ഒ.പി. ടിക്കറ്റിന് നിലവിലെ ചാർജായ അഞ്ചുരൂപയിൽനിന്ന് പത്ത് രൂപയാക്കിയേക്കും. എന്നാൽ, അന്തിമ തീരുമാനം 13ന് ശേഷമേ ഉണ്ടാകൂ. നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല, ഉപാധ്യക്ഷൻ പെരുമ്പിള്ളി സെയ്ത്, ഹാരിസ് ആമിയൻ, ആശുപത്രി സൂപ്രണ്ട് ഡോ. സുലോചന, ഷൗക്കത്ത് ഉപ്പൂടൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.