മലപ്പുറം: മുക്കാൽ കോടിയിലധികം രൂപ ചെലവിൽ നവീകരിച്ച് ഉദ്ഘാടനം ചെയ്ത് നാല് ദിവസമായിട്ടും കോട്ടപ്പടി നഗരസഭ ബസ് സ്റ്റാൻഡിനെ ഗൗനിക്കാതെ ബസുകൾ. ദീർഘ, മധ്യ, ഹ്രസ്വദൂര ബസുകളെല്ലാം സ്റ്റാൻഡിൽ കയറണമെന്ന നഗഗരസഭയുടെയും ഗതാഗത കമ്മിറ്റിയുടെയും നിർദേശം ഒരിക്കൽ കൂടി പാഴ്വാക്കായിരിക്കുകയാണ്. നവീകരണത്തിന് ശേഷം തുറന്നു കൊടുത്തിട്ടും പല ബസുകളും ഇവിടേക്ക് പ്രവേശിക്കാത്തതു മൂലം സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർ നെട്ടോട്ടമോടുകയാണ്. ദീർഘദൂര വണ്ടികൾ സമയ കാരണം പറഞ്ഞ് സ്റ്റാൻഡിനെ അവഗണിക്കുകയാണ് പതിവ്. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോവുമ്പോൾ പൊലീസ് സ്റ്റേഷന് മുന്നിലാണ് ഇവർ ആളെ ഇറക്കുന്നതും കയറ്റുന്നതും. പരപ്പനങ്ങാടി, തിരൂർ- തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് വരുന്ന മധ്യദൂര സർവിസുകൾ മഞ്ചേരിയിലേക്കുള്ള യാത്രയിൽ സ്റ്റാൻഡിൽ കയറണമെന്ന് നിർബന്ധമാക്കിയത് നവീകരണത്തിന് ശേഷവും ജീവനക്കാർ അനുസരിക്കുന്നില്ല. മഞ്ചേരിയിൽ നിന്ന് തിരിച്ചുപോവുന്നത് സ്റ്റാൻഡിനരികിലൂടെയാണ്. ഈ സമയത്ത് ഇവയിലധികവും സ്റ്റാൻഡിൽ പ്രവേശിക്കാറുണ്ട്. ചില ബസുകൾ പക്ഷേ കഴിഞ്ഞ ദിവസങ്ങളിലും പുറത്ത് റോഡിലാണ് ആളെ ഇറക്കിയതും കയറ്റിയതും. കോട്ടപ്പടി സ്റ്റാൻഡിൽ കയറാൻ ബസുകൾ വർഷങ്ങളായി വിമുഖത കാണിച്ചു വരികയായിരുന്നു. നഗരസഭ പല തവണ കർശന നിർദേശം നൽകിയിട്ടും നടപ്പായില്ല. കഴിഞ്ഞ ജൂലൈയിൽ ഗതാഗത കമ്മിറ്റി ചേർന്ന് ട്രാഫിക് പൊലീസുകാരെ നിയോഗിച്ചു. തുടർന്ന് ചരിത്രത്തിലാദ്യമായി കെ.എസ്.ആർ.ടി.സി ബസുകളടക്കം കടക്കാൻ തുടങ്ങി. സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞ് നവീകരണത്തിനായി ആറു മാസം അടച്ചിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് വീണ്ടും തുറന്നുകൊടുത്തത്. സ്റ്റാൻഡിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ലംഘിച്ചാൽ പിഴയടക്കം ഏർപ്പെടുത്തുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.