വേങ്ങര: വ്യാഴാഴ്ച വരെ തങ്ങളോടൊപ്പം ബെഞ്ചിലിരുന്ന് പരീക്ഷ എഴുതിയ കൂട്ടുകാരി ഐശ്വര്യ ഇല്ലാതെയാണ് ഇരുമ്പുചോല എ.യു.പി സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയത്. വ്യാഴാഴ്ച പരീക്ഷ എഴുതിയ ഐശ്വര്യ നടന്നുപോയത് മരണത്തിലേക്കായിരുന്നെന്ന് സഹപാഠികൾ അറിയുന്നത് തിങ്കളാഴ്ചയോടെയായിരുന്നു. കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ഭാവന (35), മക്കൾ, ഐശ്വര്യ (12), നന്ദിനി (11), വിസ്മയ (എട്ട്) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം സ്‌കൂൾമുറ്റത്ത് പൊതുദർശനത്തിന് വെച്ചു. ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ എ.ആർ നഗർ പൊതു ശ്‌മശാനത്തിൽ മറവ് ചെയ്തു. അമ്മക്കും സഹോദരിമാർക്കുമൊപ്പം ട്രെയിൻ തട്ടി മരണത്തിന് കീഴടങ്ങിയ ഐശ്വര്യ ഇരുമ്പുചോല എ.യു.പി സ്കൂളിലെ ഏഴ് എ ക്ലാസ് വിദ്യാഥിയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഐശ്വര്യയുടെയും സഹോദരിമാരുടെയും മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാത്ത സാഹചര്യത്തിൽ സ്കൂൾ മാനേജ്‌മെൻറും അധ്യാപകരും നാട്ടുകാരിൽ ചിലരും ചേർന്നാണ് സംസ്കാരം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.