ടാങ്കര്‍ മാറ്റിയത് 15 മണിക്കൂറിന് ശേഷം; പ്രതിഷേധവുമായി നാട്ടുകാര്‍

വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറയില്‍ മറിഞ്ഞ പാചകവാതക ടാങ്കര്‍ലോറി അപകടസ്ഥലത്തുനിന്ന് മാറ്റിയത് 15 മണിക്കൂറിന് ശേഷം. തിങ്കളാഴ്ച പുലര്‍ച്ചെ ടാങ്കര്‍ അപകടത്തില്‍പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. 35 ടണ്ണിലധികം ഭാരമുള്ള ടാങ്കര്‍ ഉയര്‍ത്താന്‍ തിരൂരില്‍നിന്ന് കൊണ്ടുവന്നത് കുറഞ്ഞ ഭാരമുയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനുകളായിരുന്നു. ഇതുപയോഗിച്ച് ഒരു മണിക്കൂര്‍ പരിശ്രമിച്ചിട്ടും ഉയര്‍ത്താന്‍ സാധിച്ചില്ല. കൂടുതല്‍ ശേഷിയുള്ള ക്രെയിന്‍ കൊണ്ടുവരാമെന്ന് തിരൂരില്‍നിന്നുള്ള സംഘം അറിയിച്ചെങ്കിലും അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് രാമനാട്ടുകരയില്‍നിന്ന് മറ്റൊരു കമ്പനിയുടെ ക്രെയിന്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇവിടെനിന്ന് ഉച്ചക്ക് ഒന്നോടെയത്തെിയ ക്രെയിനിനും ടാങ്കര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. പിന്നീട് അതേ കമ്പനിയുടെ തന്നെ 50 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിന്‍ വൈകീട്ട് 5.30ഓടെ എത്തിച്ചാണ് ടാങ്കര്‍ ഉയര്‍ത്തിയത്. പാചകവാതക ചോര്‍ച്ചയില്ലാതിരുന്നിട്ടും പ്രദേശത്തെ വൈദ്യുതിബന്ധം രാവിലെ മുതല്‍ വിച്ഛേദിച്ചിരുന്നു. ഇത് കാവുംപുറം, മുരിങ്ങത്താഴം, വട്ടപ്പാറ, വടക്കേകുളമ്പ് പ്രദേശങ്ങളിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഭക്ഷണം പാകംചെയ്യാനും പലരും ഭയപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വൈകീട്ട് കുറച്ചുനേരം വൈദ്യുതിബന്ധം പുന$സ്ഥാപിച്ചു. ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെയും വലച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വന്ന വാഹനങ്ങള്‍ കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് വഴിയും വളാഞ്ചേരി ഭാഗത്തുനിന്ന് വന്ന വാഹനങ്ങള്‍ താണിയപ്പന്‍കുന്ന് കാടാമ്പുഴ വഴിയുമാണ് തിരിച്ചുവിട്ടത്. ദീര്‍ഘദൂര വാഹനങ്ങള്‍ ഭൂരിഭാഗവും വളാഞ്ചേരി ടൗണിലത്തൊതിരുന്നത് പ്രയാസകരമായി. പ്രദേശത്തെ സ്കൂളുകളില്‍ പരീക്ഷക്ക് എത്താന്‍ വിദ്യാര്‍ഥികള്‍ ഏറെ പ്രയാസപ്പെട്ടു. ചേളാരി ഐ.ഒ.സി ഓഫിസ് മാനേജര്‍ കെ. ലക്ഷ്മിപതി, അസി. മാനേജര്‍ എം. നവീന്‍, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ്, ആര്‍.ഡി.ഒ ഡോ. ജെ.ഒ. അരുണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. ഗോവിന്ദന്‍കുട്ടി, ഡിവൈ.എസ്.പി പി. വേണുഗോപാല്‍, വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ്, വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍, കാടാമ്പുഴ എസ്.ഐ കെ.ആര്‍. രഞ്ജിത്, ജില്ലാ ഫയര്‍ഫോഴ്സ് ഓഫിസര്‍ അഷ്റഫലി, പൊന്നാനി സ്റ്റേഷന്‍ ഓഫിസര്‍ സാബു ജോസഫ്, ലീഡിങ് ഫയര്‍മാന്‍ വിനു ജസ്റ്റിന്‍, തിരൂര്‍ ലീഡിങ് ഫയര്‍മാന്‍ കെ.എം. ഷാജഹാന്‍, ഫയര്‍മാന്‍ അബ്ദുല്‍ ജലീല്‍, ജോയന്‍റ് ആര്‍.ടി.ഒ എം.പി. സുഭാഷ് ബാബു, എ.എം.വി.ഐമാരായ അഷ്റഫ് സൂര്‍പ്പില്‍, രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.