വെട്ടത്തൂരില്‍ പാര്‍ട്ടികള്‍ കച്ചമുറുക്കി; സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍

വെട്ടത്തൂര്‍: ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ രാഷ്ട്രീയ പ്രാദേശിക നേതൃത്വങ്ങള്‍ കച്ചമുറുക്കി. സ്ഥാനാര്‍ഥികളുടെ ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിലാണ് നടക്കുകയെങ്കിലും അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. ചിലര്‍ വോട്ടഭ്യര്‍ഥിച്ച് സോഷ്യല്‍മീഡിയകള്‍ വഴി പ്രചാരണവും തുടങ്ങി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും നീക്കുപോക്കുകള്‍ക്കുമൊടുവിലാണ് സ്ഥാനാര്‍ഥികളുടെ അന്തിമരൂപം തയാറാക്കാന്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്കായത്. എന്നാല്‍, യു.ഡി.എഫില്‍ കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍ തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് കാറ്റിന് ഇവിടെ ശക്തി കുറവാണ്. ഇരുപാര്‍ട്ടികളും എല്ലാ വാര്‍ഡുകളിലും വെവ്വേറെ മത്സരിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. വെട്ടത്തൂര്‍ സര്‍വിസ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന ‘സൗന്ദര്യപിണക്ക’മാണ് യോഗം ചേരാന്‍ വൈകുന്നത്. അതേസമയം, ജില്ലാ നേതൃത്വം ഇടപെട്ട് യു.ഡി.എഫ് സംവിധാനത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആവശ്യപ്പെട്ടാല്‍ അതുപ്രകാരം മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്‍െറ തീരുമാനം. ഇല്ളെങ്കില്‍, ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും രണ്ട് ബ്ളോക് വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം അടുത്ത ദിവസങ്ങളിലുണ്ടാകും. കോണ്‍ഗ്രസിനുള്ള സീറ്റ് ഒഴിച്ചിട്ടതായാണ് ലീഗ് നല്‍കുന്ന സൂചന. അതേസമയം, ഇതുവരെ ചര്‍ച്ചകളൊന്നും നടക്കാത്ത സാഹചര്യത്തില്‍ എല്ലാ വാര്‍ഡിലും ലീഗ് നാമനിര്‍ദേശ പത്രിക നല്‍കിയേക്കും. സി.പി.എം മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. ഞായറാഴ്ച കാര്യാവട്ടത്ത് നടക്കുന്ന പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ പ്രഖ്യാപനം നടത്തും. അതേസമയം, മത്സരിക്കാന്‍ ധാരണയിലായ സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറിയുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വാര്‍ഡ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും വേറിട്ട് മത്സരിക്കും. 13, 16, എട്ട് വാര്‍ഡുകളില്‍ സി.പി.ഐ മത്സരിക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായേക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബി.ജെ.പി നാലോ അഞ്ചോ വാര്‍ഡുകളില്‍ മത്സരിക്കും. ഞായറാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിനുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സ്വാധീനമുള്ള വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ നിര്‍ത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.