അനിശ്ചിതത്വത്തിനൊടുവില്‍ പൊന്മള യു.ഡി.എഫിനൊപ്പം

മലപ്പുറം: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മുസ്ലിം ലീഗും എതിര്‍കക്ഷികളും ഒപ്പത്തിനൊപ്പംനിന്ന പൊന്മളയില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ യു.ഡി.എഫിന്. വോട്ടെടുപ്പോളം അനിശ്ചിതത്വം നീണ്ടപ്പോള്‍ ഒടുവില്‍ വിമതര്‍ തന്നെയാണ് യു.ഡി.എഫ് ക്യാമ്പിന് ആശ്വാസമേകിയത്. ലീഗിനെതിരെ മത്സരിച്ചു ജയിച്ച രണ്ട് കോണ്‍ഗ്രസുകാര്‍ വോട്ടെടുപ്പില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുകയായിരുന്നു. പ്രസിഡന്‍റായി കോണ്‍ഗ്രസിലെ കെ. മൊയ്തീനും വൈസ് പ്രസിഡന്‍റായി ലീഗിലെ ഖദീജ സലീമും തെരഞ്ഞെടുക്കപ്പെട്ടു. 13ാം വാര്‍ഡായ കൂരിയാടില്‍നിന്ന് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മൊയ്തീന്‍ ആറിനെതിരെ 11 വോട്ടിനാണ് പ്രസിഡന്‍റ് പദത്തിലത്തെിയത്. ആറാം വാര്‍ഡായ വട്ടപ്പറമ്പില്‍നിന്ന് കോണി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഖദീജ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആറിനെതിരെ ഒമ്പതും വോട്ടിനാണ് കരപറ്റിയത്. കോണ്‍ഗ്രസിനെതിരെ മത്സരിച്ച 10ാം വാര്‍ഡ് സ്ഥാനാര്‍ഥി ലീഗിലെ കടക്കാടന്‍ ജമീല വോട്ടെടുപ്പിനത്തെിയില്ല. ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കെതിരെ സാമ്പാര്‍ മുന്നണിയുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ച മൂന്നാം വാര്‍ഡിലെ മണി പൊന്മള, എട്ടാം വാര്‍ഡിലെ ഷാഹിന അബ്ബാസ് എന്നിവരുടെ വോട്ടാണ് നിര്‍ണായകമായത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമാണ് ഇരുവരും വോട്ടുചെയ്തത്. മണ്ണഴി ഏഴാം വാര്‍ഡിലെ സി.പി.എം സ്ഥാനാര്‍ഥി നാരായണന്‍ കുട്ടി എന്ന നാട്ടിയായിരുന്നു പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള എതിരാളി. വൈസ് പ്രസിഡന്‍റിനുവേണ്ടിയുള്ള വോട്ടെടുപ്പില്‍ ഒരാള്‍ വോട്ട് അസാധുവാക്കുകയും മറ്റൊരാള്‍ വിട്ടുനില്‍ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി. കഴിഞ്ഞതവണ പ്രതിപക്ഷമില്ലാതിരുന്ന പഞ്ചായത്ത് എന്ന സ്ഥിതിയില്‍നിന്ന് ഇത്തവണ ലീഗ്-കോണ്‍ഗ്രസ് പോര് മുതലെടുത്ത് ചെറുകക്ഷികള്‍ സാമ്പാര്‍ മുന്നണിയുണ്ടാക്കിയപ്പോള്‍ നഷ്ടം മുസ്ലിം ലീഗിനായിരുന്നു. 18ല്‍ പകുതി സീറ്റാണ് യു.ഡി.എഫ് പാളയത്തില്‍നിന്ന് ചോര്‍ന്നുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.